കൊല്ലം: ഒട്ടുമിക്ക പലവ്യഞ്ജനങ്ങളുടെയും വില അപ്രതീക്ഷിതമായി കുതിച്ചുയരുന്നു. സപ്ലൈകോയില്‍ വെളിച്ചെണ്ണ അര ലിറ്ററിന് 55 രൂപയും അരി 25രൂപയുമാണ്. വെളിച്ചെണ്ണ ചാമ്പ്യന്‍ ലിറ്ററിന് 123 രൂപയും ഓപ്പണ്‍ മാര്‍ക്കറ്റില്‍ 145 രൂപയുമാണ്. സപ്ലൈകോയില്‍ വെളിച്ചെണ്ണ ലിറ്ററിന് 110 രൂപ. കിലോക്ക് 350രൂപയുണ്ടായിരുന്ന കുരുമുളകിന് വില ഇരട്ടിയിലും അധികമായി. മല്ലിയുടെ വിലയിലും 45 രൂപയോളം വര്‍ദ്ധനവ് ഉണ്ടായി. ഉഴുന്ന്, ചെറുപയര്‍, ജീരകം ഗ്രീന്‍പീസ് തുടങ്ങിയവക്ക് രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പഞ്ചസാര വെള്ളക്കടല എന്നിവയുടെ വില മാറ്റമില്ലാതെ തുടരുന്നു. പഞ്ചസാരക്ക് സപ്ലേകോയില്‍ സബ്സിഡി ഇല്ലാതെ 24.50 ഉം സബ്സിഡിയോട് കൂടി 23.50 ഉം ഓപ്പണ്‍മാര്‍ക്കറ്റില്‍ 25ഉം ആണ് വില.
അരിവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. റംസാന് നാള് മുതലുണ്ടായ സര്‍ക്കാരിന്റെ വിപണിയിലെ കാര്യമായ ഇടപെടല്‍ മൂലം ഓപ്പണ്‍ മാര്‍ക്കറ്റില്‍ അരിയുടെ വില കുതിച്ചു കയറാതെ നില്ക്കുമ്പോള് ബ്രാന്‍ഡ് അരിക്ക് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ട്. റേഷന്‍ കള്ളകടത്താണ് ഇതിനു കാരണം. കൂടാതെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ ആദായവിലക്ക് ഒരു മാസം പത്ത് കിലോ അരിവരെ കിട്ടുമ്പോള്‍ പൊതുമാര്‍ക്കറ്റില്‍ അരിക്ക് ആവശ്യക്കാര്‍ കുറയുകയാണത്രേ. റേഷന്‍കടകളില്‍ പച്ചരി കിട്ടാത്തത് മൂലം പൊതുവിപണിയില്‍ പച്ചരിയുടെ വില കുതിക്കുകയാണ്. സപ്ലൈകോയില്‍ പച്ചരി സബ്സിഡിയോട് കൂടി 24ഉം സബ്സിഡി ഇല്ലാതെ 23 മാണ് വില. അരി സബ്സിഡി വിലയില്‍ കാര്‍ഡൊന്നിന് മാസം പത്ത് കിലോയുണ്ട്. ഏതുതരമായാലും അരി ഒരു കിലോക്ക് 25രൂപയാണ്. കഴിഞ്ഞ വര്‍ഷം അരിക്ക് 21 രൂപയായിരുന്നു സപ്ലൈകോയുടെ ഔട്ട്ലെറ്റുകളായ മാവേലി, സൂപ്പര്‍ മാര്‍ക്കറ്റ് പീപ്പിള്‍ ബസാര്‍ എന്നിവിടങ്ങളിലും വിലനിലവാരം ഇതേതോതിലാണ്. അതേസമയം സപ്ലൈകോ തുടങ്ങിയ ആദായവില സ്ഥാപനങ്ങളിലെ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവന്ന സബ്സിഡി നിലവിലുണ്ടായിരുന്നതിനെക്കാള്‍ കുറയ്ക്കാന്‍ അടുത്തിടെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും സപ്ലൈകോ നേരത്തേ നല്‍കിയിരുന്ന സബ്സിഡി നിരക്കില്‍ തന്നെ സാധനങ്ങള്‍ നല്‍കുകയാണ്. സപ്ലൈകോയില്‍ പതിമൂന്ന് സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്.
മാര്‍ക്കറ്റ് വിലയെക്കാള്‍ വളരെ താഴ്ന്ന നിരക്കില്‍ സബ്സിഡിയില്ലാത്ത സാധനങ്ങളും ആവശ്യംപോലെ കിട്ടും. വെളിച്ചെണ്ണ അരലിറ്റര്‍ കിലോയ്ക്ക് സബ്സിഡി നിരക്കില്‍ 55 രൂപക്ക് നല്കുമ്പോള് സബ്സിഡിയില്ലാത്തതിന് സപ്ലൈകോയില്‍ 105 രൂപയാണ്. അതേസമയം മൊത്തവിപണിയില്‍ വെളിച്ചെണ്ണക്ക് കിലോഗ്രാമിന് 123 മുതല്‍ മുകളിലേക്ക് സബ്സിഡി നിരക്കില്‍ കിട്ടും. പക്ഷേ, ഒരുമാസം കാര്‍ഡൊന്നിന് അര ലിറ്ററേ തരൂ. അത് പലപ്പോഴും കിട്ടുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: