കൊല്ലം: തൊഴിലാളികള്‍ക്ക് മിനിമം ബോണസ് മാത്രമെ നല്കാന് കഴിയൂ എന്ന് കശുവണ്ടി വ്യവസായികള്‍. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കശുവണ്ടി വ്യവസായത്തെ പീഡിതവ്യവസായമായി പ്രഖ്യാപിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണമെന്ന് കൊല്ലത്ത് കൂടിയ ക്യാഷുമാനുഫാക്ചേറേഴ്സ് ആന്റ് എക്സ്പോട്ടേഴ്സ് അസോസിയേഷന് ജനറല്‍ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്രതലത്തില്‍ യന്ത്രവത്ക്കരണം നടത്തി സംസ്ക്കരണ ചെലവ് കുറച്ച് വ്യവസായം മുന്നേറുമ്പോള്‍ സംസ്ഥാനത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ അമിതമായി കൂലിവര്‍ദ്ധന അടിച്ചേല്‍പ്പിച്ച് വ്യവസായത്തെ കൂടുതല്‍ തളര്‍ത്തി. പിടിച്ചുനില്‍ക്കാനാവാതെ സംസ്ഥാനത്തെ ഭൂരിഭാഗം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ബാങ്കില്‍ നിന്നും എടുത്ത വായ്പയുടെയും വിദേശവ്യാപാര കരാറിന്റെയും നിബന്ധനകള്‍ പാലിക്കാന്‍ നഷ്ടം സഹിച്ച് ചില ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിബന്ധനകള്‍ തീര്‍ക്കുന്ന മുറയ്ക്ക് ഈ ഫാക്ടറികളും അടച്ചുപൂട്ടും. ഫലത്തില്‍ കശുവണ്ടി വ്യവസായവും മറ്റ് പരാമ്പരാഗത വ്യവസായത്തെ പോലെ കേരളത്തില്‍ നിന്നും അന്യമാകും. ഈ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ കശുവണ്ടി വ്യവസായം തഴച്ചുവളരുകയാണ്. സംസ്ഥാനത്തെ വ്യവസായികളില്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണെന്നും ചൂണ്ടിക്കാട്ടി. മുന്നണി സര്‍ക്കാരുകളുടെ വികലമായ നയങ്ങളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും ഫലമായുള്ള അശാസ്ത്രീയമായ ശമ്പള-ബോണസ് പരിഷ്കരണങ്ങളുടെ പരിണിതഫലമാണ് ഇന്ന് സംജാതമായിരിക്കുന്നത്. നിയമം അനുവദിക്കുന്ന 20 ശതമാനത്തേക്കാള്‍ കൂടുതല്‍ ബോണസ് എക്സ്ഗ്രേഷ്യ എന്ന ഓമനപേര് നല്കി കാലകാലങഅങളായി കശുവണ്ടി വ്യവസായത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ്.
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമായാണ് ബോണസ് നല്‍കുന്നത്. ഓണത്തിന് നല്‍കിവരുന്ന അഡ്വാന്‍സ് ബോണസില്‍ മൂന്നില്‍ ഒരുഭാഗം തിരിച്ചുപിടിക്കാനാകുന്നില്ല. അഡ്വാന്‍സ് വാങ്ങുന്ന തൊഴിലാളികളില്‍ പലരും മറ്റ് സ്ഥലങ്ങളില്‍ പോയി ജോലിചെയ്യുന്നതാണ് ഇതിന് കാരണം. കശുവണ്ടി വ്യവസായത്തില്‍ തൊഴിലാളികള്‍ക്കും സ്റ്റാഫിനും രണ്ട് തരത്തിലുള്ള ബോണസ് തുകയാണ് നിലനില്‍ക്കുന്നത്. കോര്പ്പറേഷന്, കാപ്പക്സ് ഫാക്ടറികള്‍ ഉള്‍പ്പെടെ മറ്റു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഉയര്‍ന്ന ബോണസ് തുക സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുവാന്‍ പീഡിത വ്യവസായത്തിന് നല്കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: