ഹരിപ്പാട്: വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ മോഷണത്തിനിടെ വെട്ടിക്കൊന്നു. മുട്ടം വലിയകുഴി ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തലയുടെ പിന്നില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ വീടിന്റെ സ്വീകരണമുറിയോട് ചേര്‍ന്നുള്ള ബെഡ്റൂമില്‍ നിലത്താണ് മൃതദേഹം കാണപ്പെട്ടത്. മാലയും മൂന്ന് വളയും മോഷണം പോയിട്ടുണ്ട്. കമ്മല്‍ നഷ്ടപ്പെട്ടിട്ടില്ല. അലമാരയും ബാഗുകളും കുത്തിത്തുറന്ന നിലയിലായിരുന്നു. ജലജയുടെ ഭര്‍ത്താവ് സുരന് വിദേശത്താണ്. മക്കളായ അമ്മുവും ആരോമലും ചെന്നൈയില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. ഇവരോടൊപ്പം കഴിഞ്ഞ ഒരു മാസമായി ജലജ ചെന്നൈയിലായിരുന്നു താമസം.
അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഒന്‍പതിനാണ് ജലജ വീട്ടിലെത്തിയത്. ഇവിടെ ഒറ്റക്ക് താമസമായിരുന്ന ജലജ ബന്ധുവീട്ടുകളിലും മറ്റും പകല്‍ സമയം പോയിരുന്നു. മക്കളും ഭര്‍ത്താവുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി വരെ വിദേശത്തുനിന്നും ഭര്‍ത്താവ് സുരന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വിവരം അറിയാന്‍ കഴിയാത്തതുകാരണം ചെന്നൈയിലുള്ള മകനുമായി ബന്ധപ്പെട്ടു. മകന് അമ്മയെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വിവരം അറിയുന്നതിനായി സുഹൃത്തും അയല്‍വാസിയുമായ കണ്ണനെ ആരോമല്‍ ഫോണില്‍ വിളിക്കുകയും അമ്മയുടെ വിവരം അന്വേഷിക്കാന്‍ പറയുകയും ചെയ്തു. രാത്രി 12.30 മണിയോടുകൂടി കണ്ണന് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പ്രധാന വാതില്‍ തുറന്ന നിലയിലായിരുന്നു. വീടിന് അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് ജലജ ബെഡ്റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ വീട്ടിലെത്തി കൂടുതല്‍ പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സമീപത്തുള്ള ബന്ധുക്കളെ ജലജ വിളിച്ചതായി പോലീസ് പറഞ്ഞു.
പകല്‍ മൂന്നിന് ശേഷമാകാം കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ഒന്നില്‍ക്കൂടുതല്‍ പേര് പകല്‍ സമയം വീട്ടിലെത്തി ജലജയെക്കൊണ്ട് പ്രധാന കതക് തുറപ്പിച്ചശേഷം വീടിനുള്ളില്‍ കയറി ബലപ്രയോഗം നടത്തി കഴുത്തിനും തലയ്ക്കും വെട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ജലജയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.
കൊലയ്ക്ക് ശേഷം മോഷ്ടാക്കള്‍ വീടിനുള്‍വശം തുടച്ച് വൃത്തിയാക്കി തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടത്തിയതായി പോലീസ് പറയുന്നു. ചെന്നൈയിലുള്ള മക്കള്‍ എത്തിയശേഷം ഇന്നലെ രാവിലെ 12 മണിയോടുകൂടി മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. എറണാകുളത്തുനിന്നുള്ള വിരലടയാള വിദഗ്ദ്ധരും ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി സുരേഷ്കുമാര്‍, കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍, സിഐ മാരായ കെ.എസ്. ഉദയഭനു, ടി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: