തിരുവനന്തപുരം: വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെയും ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറെയും സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു.
പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീഷ്, ജലവിഭവ വകുപ്പ് എഞ്ചിനീയര്‍ വി.കെ.മഹാനുദേവന് എന്നിവരെയാണ് കടലുണ്ടി പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ തങ്ങള്‍ അറിയാതെയാണ് നടപടിയെന്ന് ആരോപിച്ച് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും ജലവിഭവ മന്ത്രി പി.ജെ.ജോസഫും മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയോട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി തെറ്റല്ലെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. പാലാട്ട് മോഹന്‍ദാസ് ചീഫ് സെക്രട്ടറിയായിരിക്കെ മററ് വകുപ്പുകളിലെ അഴിമതികേസുകളില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് അധികാരം നല്കി ചട്ടങ്ങളില്‍ ഭേദഗതിവരുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര മന്ത്രിയും വകുപ്പ് നടപടി ശരിയാണെന്ന് നിലപാടില്‍ ഉറച്ചു നിന്നതോടെ മുഖ്യമന്ത്രി നടപടി ശരിവയ്ക്കുകയായിരുന്നു. ചീഫ് എഞ്ചിനീയര്‍മാരുടെ സസ്പെന്ഷന് വേണമെങ്കില്‍ അടുത്ത റിവ്യൂകമ്മറ്റിയില് പരിഗണനയ്ക്കു വയ്ക്കാവുന്നതാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: