ന്യൂദല്‍ഹി: കേരളത്തിലെ പിന്നോക്ക സമുദായ സംഘടനാ നേതൃത്വവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി ബാബു, വേലന്‍-പരവര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പിഎ പ്രസാദ്, കേരളാ ജനറല്‍ സെക്രട്ടറി പി ശശികുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് എന്നിവരാണ് ബിജെപി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ പിന്നോക്കസമുദായങ്ങളുടെ ഉന്നമനത്തിനായി യാതൊന്നും ചെയ്തില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും സമുദായ നേതാക്കള്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു. സ്വന്തമായി ഭവനവും ഭൂമിയും ജോലിയും ഇല്ലാതെ പിന്നോക്ക സമുദായങ്ങള്‍ സംസ്ഥാനത്ത് വളരെയധികം വിഷമതകള്‍ അനുഭവിക്കുകയാണ്. അനര്‍ഹരായ മറ്റു ചിലര്‍ക്ക് എസ്.സി/ എസ്ടി അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും പിന്നോക്ക സമുദായങ്ങളോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബിജെപിയോട് പിന്നോക്ക സമുദായങ്ങള്‍ക്ക് യാതൊരുവിധ അയിത്തവുമില്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പൂര്‍ണ്ണ വിശ്വാസമാണുള്ളത്. മോദിയെ പിന്നോക്ക സമുദായങ്ങളുടെ സംരക്ഷകനായിട്ടാണ് കാണുന്നത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ടിവി ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: