കേരളത്തിലെ മദ്യവില്പന സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടും നടപടികളും സുപ്രീംകോടതിയുടെ പരിശോധനയ്ക്കെത്തിയിരിക്കുകയാണല്ലോ. മദ്യവില്‍പ്പന മൗലികാവകാശമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നല്‍കുന്നത് വിവേചനപരമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ ഭാഗിക മദ്യനിരോധനം കേരളത്തിന്റെ സുപ്രീം ലീഡര്‍ പദവി കൈക്കലാക്കാനാഗ്രഹിക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തന്റെ കോട്ടക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുംകൂടി കാഴ്ചവെച്ച മെലോഡ്രാമയല്ലേ എന്നും ഇത് അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചല്ലേയെന്നും ഉള്ള സംശയം കേരളത്തില്‍ പ്രബലമാണ്.
കോടതിയും ചാണ്ടി-സുധീരന് ബന്ധത്തെപ്പറ്റി പരാമര്ശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കേരളസര്‍ക്കാരിന്റെ ഭാഗിക മദ്യനിരോധനം പ്രായോഗികമല്ലെന്നും ഇത് നടപ്പിലാക്കുന്നത് സെപ്തംബര്‍ 30 ന് ശേഷം മാത്രമായിരിക്കണമെന്നും അതുവരെ സ്റ്റാറ്റസ്കോ തുടരണമെന്നുമാണ് കോടതി ഉത്തരവ്. കേരളം ഭാരതത്തിലെ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ്. ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം 8.3 ലിറ്റര്‍ മദ്യമാണ്. 2012 ല്‍ ഇത് 2.2 ലിറ്ററായിരുന്നു. മറ്റൊരു വസ്തുത മദ്യത്തിന്റെ ഈ ഭാഗികനിയന്ത്രണം ബിയറിന്റെയും വൈനിന്റെയും ഉപയോഗം വര്‍ധിപ്പിച്ചു എന്നതാണ്. വ്യാജവാറ്റും ശക്തമാകുകയാണ്. ഓണക്കാലത്തെ വൈപ്പിന്‍ മദ്യദുരന്തം ഇന്നും പൊള്ളുന്ന ഓര്‍മ്മയാണ്. ഇപ്പോള്‍ കോടതി ഫൈവ്സ്റ്റാറല്ലാത്ത ഹോട്ടലുകള്‍ അടയ്ക്കുന്നത് തടഞ്ഞിരിക്കുകയാണ്. നിയമം നടപ്പിലാക്കുമ്പോള്‍ 700 ബാറുകളാണ് പൂട്ടേണ്ടിവരിക. ഈ ഉത്തരവ് ഇറങ്ങുന്ന പശ്ചാത്തലത്തില്‍ ഒരു ബാര്തൊഴിലാളി ആത്മഹത്യ ചെയ്യുകയും ചെയ്തു.
കേരളത്തെ മഥിക്കുന്ന മറ്റൊരു വസ്തുത വിനോദസഞ്ചാരികള്‍ ഗോവയോ ശ്രീലങ്കയോ അവരുടെ വിനോദസഞ്ചാരകേന്ദ്രമായി തെരഞ്ഞെടുത്തേക്കാമെന്നതാണ്. അതിനാല്‍ മദ്യ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനാവബോധം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടതെന്നും നിരീക്ഷിക്കപ്പെടുന്നു. കേരളത്തിലേക്ക് കഴിഞ്ഞവര്‍ഷം വന്നത് 15 ദശലക്ഷം വിനോദസഞ്ചാരികളാണ്. മദ്യനയം നടപ്പിലായാല്‍ 312 ബാറുകളും പത്തു ശതമാനം റീട്ടെയില്‍ മദ്യശാലകളും പൂട്ടേണ്ടിവരും. കേരളത്തിന്റെ വരുമാനത്തില്‍ 16.4 ശതമാനം കുറവായിരിക്കും ഇതുണ്ടാക്കുക. ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 8818 കോടി രൂപയാണ്.
പൂട്ടിയാല്‍ നഷ്ടം 7240 കോടിയും. കൂടാതെ തൊഴില്‍നഷ്ടവും ഉണ്ടാകും. സര്‍ക്കാരിന്റെ ഈ ഭാഗിക മദ്യനിരോധന പ്രഖ്യാപനത്തിന് പിന്നില്‍ കത്തോലിക്കാ സഭയുടെയും മറ്റ് സഭകളുടെയും സമ്മര്‍ദ്ദവും കാണുന്നവര്‍ ധാരാളമാണ്. മദ്യവില്‍പ്പനക്ക് ലൈസന്‍സ് ലഭിക്കുന്നത് നിയമപ്രകാരം ലഭിക്കുന്ന അവകാശം മാത്രമാണ്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ.
ലൈസന്‍സ് കാലാവധി തീരുന്നതോടെ വീണ്ടും പുതുക്കി നല്‍കണമെന്ന വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി നിരീക്ഷണം.
സുപ്രീംകോടതി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്താണ് എന്നാണ്. മദ്യലഭ്യത കുറയുന്നതനുസരിച്ച് ഉപഭോഗം കുറയും. ഇപ്പോള്‍ 13 വയസായ കുട്ടികള്‍ പോലും യൂണിഫോം അഴിച്ചുമാറ്റി ബാറുകളില്‍ കയറി മദ്യപിക്കുന്നുണ്ടത്രേ. ഘട്ടംഘട്ടമായി മദ്യനിരോധനത്തിന്റെ ഭാഗമായിട്ടായിരിക്കും പത്തുശതമാനം മദ്യവില്‍പ്പന ഔട്ട്ലെറ്റുകള് വര്‍ഷംതോറും നിര്‍ത്തുമെന്നും പ്രഖ്യാപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്യം വീട്ടില്‍ കൊണ്ടുപോയി കഴിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പറയുന്നു. മദ്യലഭ്യത കുറയുന്നത് അനുസരിച്ച് ഉപയോഗവും കുറയില്ലേ എന്നും കോടതി ആരായുന്നു. ഇത്തരം നടപടി എടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ സര്‍ക്കാരിന് കുത്തകയാകാമെന്നും കോടതി അംഗീകരിച്ചു. എല്ലാ സംസ്ഥാനങ്ങളും കുറ്റവിമുക്ത സമൂഹമാണ് ആഗ്രഹിക്കുന്നത്.
അമിത മദ്യപാനം കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നത് പലപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്ട്ടുചെയ്യാറുണ്ട്. ബാറുകള്‍ തുറക്കുന്നതിന് അനുകൂല തീരുമാനമുണ്ടാകാതിരിക്കാനാണ് ടാക്സേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടും മുമ്പ് മദ്യനയം നടപ്പാക്കിയതെന്നാണ് ബാറുടമകളുടെ അഭിഭാഷകന് വാദിച്ചത്. എന്തായാലും മദ്യവിപത്തില്‍ നിന്നും കേരളം മുക്തമാകേണ്ടത് മറ്റെന്തിനെക്കാളും മുന്തിനില്ക്കേണ്ട സംഗതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: