കോതമംഗലം: കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സമരത്തിന് നേതൃത്വം കൊടുത്ത സമരസമിതി നേതാക്കള്‍ ഇന്നും കോടതി കയറിയിറങ്ങുന്നു. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം എര്‍പ്പെടുത്തുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സമരം ഒത്തതീര്പ്പായപ്പോള് വ്യവസ്ഥകളില്‍ സമരക്കാര്‍ക്കെതിരെയുള്ള എല്ലാക്കേസുകളും പിന്‍വലിക്കാമെന്ന് പ്രതിപക്ഷനേതാവിന് ഉറപ്പ് നല്‍കിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരസമിതി നേതാക്കളായ വിവിധ കക്ഷിനേതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. വിവിധ വകുപ്പുകളിലായി അരഡസനോളം കേസുകളാണ് പല നേതാക്കളുടെയും പേരിലുമായി ചുമത്തിയിട്ടുള്ളത് 117 ദിവസം നീണ്ടുനിന്ന സമരം ആശുപത്രി മാനേജ്മെന്റിന്റെ പിടിവാശിമൂലം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് 2012 ആഗസ്റ്റ് 15ന് ഗത്യന്തരമില്ലാതെ സമരം ചെയ്യുന്ന നേഴ്സുമാരില്‍ മൂന്നുപേര്‍ നഗരമദ്ധ്യത്തിലുള്ള ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം വഴിത്തിരിവിലെത്തുകയും സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനും ആശങ്കക്കുമൊടുവില്‍ വിവിധ രാഷ്ട്രീയ നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, എസ്.ശര്‍മ്മ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സമരത്തിന് നേതൃത്വം നല്കി. ആഗസ്റ്റ് 16ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്ന പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഉപരോധിച്ചു. പ്രശ്നം തീര്‍ക്കാതെ ആരെയും പുറത്തേയ്ക്ക് പോകാനനുവദിക്കില്ലെന്ന് ശക്തമായി നിലപാട് സ്വീകരിച്ചതും പ്രശ്നത്തിന് ഇന്ന് തന്നെ പരിഹാരം ഉണ്ടാകണമെന്ന പ്രതിപക്ഷനേതാവിന്റെ കര്‍ശന നിലപാടുംമൂലം ആശുപത്രി മാനേജ്മെന്റിന് വഴങ്ങേണ്ടി വന്നു.
ആശുപത്രിമാര്ച്ച്, ഉപരോധം, സത്യഗ്രഹം, പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ 114 ദിവത്തോളം നടത്തി. തുടര്‍ന്ന് ആഗസ്റ്റ് 15,16 തീയതികളില്‍ നഗരത്തിലെത്തി ആയിരക്കണക്കിന് ജനങ്ങള്‍ സമരമേറ്റെടുത്തു. നഗരത്തില്‍ പലതവണ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകള്‍നീണ്ട ചര്ച്ചകള്ക്കേശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ സമരസമിതി നേതാക്കളും ആശുപത്രി അധികൃതരും മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ആശുപത്രി മാനേജ്മെന്റിനെതിരെ ഒരുകേസുപോലും എടുക്കാതെ പോലീസ് പക്ഷപാതപരമായാണ് നിലപാടാണെടുത്തതെന്നും വ്യാപകമായ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: