ഇടുക്കി: എഡിഎമ്മായിരുന്ന മോന്‍സി.പി.അലക്സാണ്ടറെ പീരുമേട് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ച് കാലൊടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നു. അക്രമം നടന്ന് ഒന്നരമാസമായിട്ടും കേസിലെ ഒരു പ്രതിയെപ്പോലും പിടികൂടാനായിട്ടില്ല. ബിജിമോള്‍ എംഎല്‍എയാണ് കേസിലെ മുഖ്യ പ്രതി. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പീരുമേട് സി.ഐ മനോജ്കുമാറാണ് അന്വേഷണ ഉദേ്യാഗസ്ഥന്. ഇതിനിടെ അന്വേഷണം ജില്ലാ പോലീസ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എഡിഎം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അഭിഭാഷകനായ രാജീവ് മുഖേനയാണ് കേസ്് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ മൂന്നാംതിയതിയാണ് പെരുവന്താനത്ത് എഡിഎമ്മിന് മര്‍ദ്ദനമേറ്റത്. സംഭവം നടക്കുമ്പോള്‍ കട്ടപ്പന ഡിവൈഎസ്പിയും പീരുമേട് സി.ഐയും പെരുവന്താനത്തുണ്ടായിരുന്നു. ഈ ഉദേ്യാഗസ്ഥര്‍ കേസിലെ പ്രധാന സാക്ഷികളാണ്. എന്നാല്‍ സാക്ഷിയായ ഉദേ്യാഗസ്ഥനെ അന്വേഷണ ഉദേ്യാഗസ്ഥനാക്കിയത് ശരിയായില്ലെന്നാണ് എഡിഎമ്മിന്റെ നിലപാട്. ഇതിനാലാണ് ജില്ലാപോലീസ് സൂപ്രണ്ട് അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എഡിഎം ജന്മഭൂമിയോട് പറഞ്ഞു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ ഉന്നതതല നിര്‍ദ്ദേശം വേണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: