ന്യൂദല്‍ഹി: ഭാരതം ഇന്ന് 69-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ 7 മണിക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച രാജ്യമെങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരവഴിയും കടല്‍വഴിയും ഭീകരര്‍ നുഴഞ്ഞുകയറാതിരിക്കുന്നതിന് നിതാന്ത ജാഗ്രതയാണ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകാശമാര്‍ഗ്ഗവും ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. കാബൂള്‍-ദല്‍ഹി സെക്ടറുകളില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തട്ടിയെടുത്തുകൊണ്ടുള്ള ആക്രമണത്തിന് പാക് ഭീകരസംഘടന പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യതലസ്ഥാനത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 15ന് രാവിലെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തന്നെ തലസ്ഥാനവും പരിസര നഗരങ്ങളും സുരക്ഷാ ഏജന്‍സികളുടെ കീഴിലായി. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലെ പ്രധാനവേദിയുടെ സംരക്ഷണം പ്രത്യേക പരിശീലനം ലഭിച്ച 200 അംഗ എന്‍എസ്ജി, സ്വാത്, ബിഎസ്എഫ് കമാണ്ടോ വിങ് ഏറ്റെടുത്തു. ഇന്ന് രാവിലെ മുതല്‍ ദല്‍ഹി നഗരത്തിന് മുകളിലൂടെ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ സഞ്ചരിക്കുന്ന വിമാനങ്ങളെ നേരിടാന്‍ വ്യോമസേനാ യുദ്ധ വിമാനങ്ങള്‍ ആകാശത്ത് പറക്കും.
അഞ്ചുതല സുരക്ഷയാണ് റെഡ്ഫോര്‍ട്ടിന് ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്ന കമാണ്ടോവിങിന് ഏതുവിധ ആക്രമണങ്ങളെയും നേരിടാനുള്ള പ്രത്യേക തരം പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്.
പഞ്ചാബിലെ ഗുരുദാസ്പൂര്‍, ജമ്മുകാശ്മീരിലെ ഉധംപൂര്‍ എന്നിവിടങ്ങളില്‍ നടന്നതിന് സമാനമായ രീതിയിലുള്ള ഭീകരാക്രമണം ദല്‍ഹിയില്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയത്. പാക്കധിനിവേശ കാശ്മീരില്‍ പരിശീലനം ലഭിച്ച 9 ലഷ്കര്‍ ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: