റോം: അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച് പോയ ബോട്ടിനുള്ളില്‍ ശ്വാസം മുട്ടി 40ല്‍ അധികം പേര് മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെയുള്ള പിന്നോക്ക രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായിട്ടാണ് മത്സ്യബന്ധന ബോട്ടില്‍ കുത്തിനിറച്ച് ആളുകളെ കൊണ്ടുപോയത്.
ബോട്ടിനുള്ളില്‍ കുടുങ്ങിയിരുന്ന 300ലധികം പേരെ രക്ഷപ്പെടുത്തിയതായും ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിനോട് ചേര്‍ന്നുള്ള മുറിക്കുള്ളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തവരാണ് മരിച്ചവരില്‍ അധികവുമെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഇറ്റാലിയന്‍ നാവികസേന വ്യക്തമാക്കി.
ലിബിയന്‍ തീരത്തുനിന്നും 33 കിലോമീറ്റര്‍ അകലെ മെഡിറ്ററേനിയന്‍ കടലിലാണ് യാത്രക്കാരെ കുത്തിനിറച്ചെത്തിയ ബോട്ട് കണ്ടെത്തിയത്. ബോട്ടിനുള്ളില്‍ 400ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന.
നല്ലജീവിതം പ്രതീക്ഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള പിന്നോക്ക രാജ്യങ്ങളില്‍ നിന്ന് കടല്‍മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ബോട്ടു മുങ്ങിയും മറ്റുമായി കൊല്ലപ്പെടുന്നത് പതിവാണ്.
ഈ വര്‍ഷം ഇതുവരെ 2000ല്‍ അധികം പേര് ഇത്തരത്തില്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇറ്റലിയാണ് യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടം. ഏതാണ്ട് 85000 പേര് മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് കുടിയേറിയതായിട്ടാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: