ചേര്‍ത്തല: കണ്ടമംഗലം മഹാക്ഷേത്രത്തിലെ അന്തര്‍ദേശീയ മഹാഗണപതി സത്രത്തില്‍ പങ്കെടുത്ത് സായൂജ്യമടയാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ സത്രവേദിയില്‍ വീരഗണപതി സങ്കല്‍പ്പത്തിലെ പൂജകള്‍ നടന്നു. പതിനാറ് കൈകളുള്ള അരുണ വര്‍ണ രൂപനായ വീരഗണപതിയെ യഥാവിധി ആരാധിച്ചാല്‍ ശത്രുദോഷ നിവാരണവും കാര്യസിദ്ധിയും സുനിശ്ചിമാണെന്നാണ് ആചാര്യ മതം. കയ്യില്‍ കൊടി, കുന്തം, ശൂലം,മഴു, നാഗം, പാശം, ഗദ, അങ്കുശം, ഖട്വാംഗം, മുദ്ഗരം, ചക്രം, ഖഡ്ഗം, ശരം, കാര്‍മുക, ശക്തി വേതാളം എന്നിവ ധരിച്ചിരിക്കുന്ന വീരഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങള്‍ ഭക്തജന കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു. ഇന്നലെ പുതുമന ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഗണപതിഹോമം. തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി ഇന്നലെ സത്രവേദി സന്ദര്‍ശിച്ചു. ക്ഷേത്രം മേല്‍ശാന്തി പി.കെ.ചന്ദ്രദാസ് പൂര്‍ണ്ണകുംഭം നല്‍കിയാണ് തമ്പുരാട്ടിയെ സത്രവേദിയിലേയ്ക്ക് ആനയിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ഇന്നലെ സത്രവേദി സന്ദര്‍ശിച്ചു.
ഇന്ന് സത്രവേദിയില്‍ ശക്തിഗണപതി പൂജകള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആചാര്യ സദസില്‍ വടക്കന്‍പറവൂര്‍ ടി.ആര്.രാമനാഥന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.
വൈകിട്ട് 4.45ന് കാര്‍ഷിക സദസ് റിട്ട.കൃഷി ഡയറക്ടര്‍ ആര്.ഹേലി ഉദ്ഘാടനം ചെയ്യും. പൗള്‍ട്രി കോര്പ്പറേഷന് ചെയര്മാന് കെ. പത്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: