കൊച്ചി: തറക്കല്ലിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ച നടപടികളും പാഴായി. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
മലബാറിലെയും മധ്യകേരളത്തിലെയും കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകി 2014 ആഗസ്ത് 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതി തറക്കല്ലിടലില്‍ ഒതുങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതിന് ശേഷം മൂന്ന് തവണ മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും കാന്‍സര്‍ സെന്റര്‍ ചര്‍ച്ച ചെയ്തില്ല. മന്ത്രിസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ നിലച്ചിരിക്കുകയാണ്.
കൊച്ചി കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമായി ആരംഭിക്കാനും കേരളപ്പിറവി ദിനത്തില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി തുറക്കാനുമായിരുന്നു പ്രധാന തീരുമാനം. ഇതിനായി ജില്ലാ സഹകരണ ബാങ്ക് വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും 10 കോടി രൂപ ലഭ്യമാക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങാത്തതിനാല്‍ നടപടി ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയില്ല. മെഡിക്കല്‍ കോളേജില്‍ നിര്‍മാണം അവസാന ഘട്ടത്തിലിരിക്കുന്ന കെട്ടിടം വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, സ്പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനും തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. പദ്ധതിക്കായി ഒരു ഐഎഎസ് ഗ്രേഡ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനുള്ള ധാരണയും സര്‍ക്കാര്‍ അട്ടിമറിച്ചു.
കാന്‍സര്‍ സെന്ററിനോട് പഴയ നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്. പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ കേന്ദ്ര സഹായം ആവശ്യപ്പെടാന്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കൊച്ചിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതെന്ന് ആരോപണമുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ നാളെ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: