മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അക്രമികളില്‍നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജവാന് അടിയേറ്റു മരിച്ചു. കരസേനയിലെ ലാന്‍സ് നായിക്ക് വദ്മിത്ര ചൗധരിയാണ് പെണ്‍കുട്ടിയെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടത്.
മീററ്റിലെ ഹരദേവ് നഗറില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യംചെയ്ത അഞ്ചംഗ സംഘത്തെ ചൗധരി തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അദേഹത്തിന് തലക്ക് അടിയേറ്റതിനെതുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജവാന് മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.
പെണ്‍കുട്ടിയെ ശല്യംചെയ്യാനുള്ള യുവാക്കളുടെ ശ്രമം ജവാന് ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്ന് പിന്മാറിയ സംഘം സമീപ ഗ്രാമത്തില്‍നിന്നും പ്രാദേശിക ഗുണ്ടകളെയും കൂട്ടിയെത്തി സൈനികനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരമായ നിലയില്‍ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെത്തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എസ്എസ്പി ദിനേഷ് ചന്ദ്ര ദൂബെ പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയിലാണ് ചൗധരി കൊല്ലപ്പെട്ടതെന്നും ധീര രക്തസാക്ഷിയായി അദ്ദേഹം അറിയപ്പെടുമെന്നും സബ് ഏരിയ കേണല്‍ രാജീവ് കുമാര്‍ പറഞ്ഞു. ടിറ്റോളി സ്വദേശിയായ ജവാന് 58 എഞ്ചിനിയറിങ് റെജിമെന്റിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോല്‍ മീററ്റിലെ 416 എഞ്ചിനിയേഴ്സ് ബ്രീഗേഡ് ക്യമ്പിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: