ദുബായ്: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. ലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന് മൂന്ന് സ്ഥാനം മുന്നോട്ടുകയറി ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ഇഷാന്ത് ശര്‍മ്മയാണ് ആദ്യ 25-ല്‍ ഇടംപിടിച്ച മറ്റൊരു ബൗളര്‍. 21-ാം സ്ഥാനം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനാണ് ബൗളര്‍മാരില്‍ ഒന്നാമത്. ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തും.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ നായകന് വിരാട് കോഹ്ലി പത്താം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന് 15 സ്ഥാനങ്ങള്‍ മുന്നേറി 32-ാം സ്ഥാനത്തെത്തി. മുരളി വിജയ്, അജിന്‍ക്യ രഹാനെ എന്നിവര്‍ 21, 22 സ്ഥാനങ്ങളിലാണ്. ഇന്ത്യക്കെതിരായ വിജയം ലങ്കന്‍ താരങ്ങള്‍ക്കും നേട്ടം സമ്മാനിച്ചു. ശ്രീലങ്കന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസ് ലങ്കയുടെ ഇതിഹാസ താരമായ കുമാര്‍ സംഗക്കാരയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അടുത്ത ടെസ്റ്റോടെ വിരമിക്കുന്ന സംഗ ആറാം സ്ഥാനത്താണ്. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ജോ റൂട്ടും എ.ബി. ഡിവില്ലിയേഴ്സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ആദ്യ ടെസ്റ്റില്‍ ലങ്കയുടെ വിജയശില്പിയായ ദിനേശ് ചണ്ഡിമല്‍ ബാറ്റിംഗ് റാങ്കിംഗില്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ ലങ്കയുടെ ഹെറാത്ത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീഴ്ത്തിയ ഏഴ് വിക്കറ്റുകളാണ് ഹെറാത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്. ഓള് റഔണ്ടര്മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ താരം അശ്വിനാണ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: