കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ്ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ചതുര്‍ദിന മത്സരം നാളെ മുതല്‍ 21 വരെയും രണ്ടാം ചതുര്‍ദിന മത്സരം 25 മുതല്‍ 28 വരെയുമാണ്. മത്സരത്തിനുള്ള ടീമുകള്‍ വയനാട്ടിലെത്തി. ബംഗളൂരുവില്‍ നിന്നും റോഡ് മാര്‍ഗമാണ് ടീം വയനാട്ടിലെത്തിയത്.
ടീമുകള്‍ക്ക് മുത്തങ്ങയില്‍ സ്വീകരണം നല്കി. ഇരു ടീമുകളും വൈത്തിരി വില്ലേജ് റിസോര്‍ട്ടിലാണ് താമസം. ഇന്ന് രാവിലെ ഇന്ത്യന്‍ ടീമും ഉച്ച കഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമും കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. വയനാട് കൃഷ്ണഗിരിയിലുള്ള കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തെ രഞ്ജി മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു. കേരളത്തില്‍ ത്രിദിന മത്സരങ്ങള്‍ നടന്നിരുന്നെങ്കിലും ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നത് ആദ്യമായാണ്. നിലവിലുള്ള 4 പിച്ചുകള്‍ക്ക് പുറമെ കളിക്കാര്‍ക്ക് പ്രാക്ടീസിനായി 5 പിച്ചുകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. മത്സരത്തിന്റെ വിജയത്തിന് ശേഷം കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്”ബിസിസിഐ വൈസ് പ്രസിഡണ്ടും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “
കളിക്കാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി വയനാട് എസ്പി അജിതാ ബീഗം അറിയിച്ചു. മത്സരദിവസങ്ങളില്‍ 150 പോലീസുകാരെയാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയത്. കാണികളെ ഒരു ഗേറ്റിലൂടെ സുരക്ഷാ പരിശോധനക്ക് ശേഷമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എ ടീം കോച്ചും മുന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്, സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിങ്ങ് ഹന്‍സ് എന്നിവരും പ്രമുഖ വ്യക്തികളും മത്സരം വീക്ഷിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: