ആലപ്പുഴ: വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം നിലച്ചു. തട്ടിപ്പ് സംഘത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക്കല്‍ പോലീസ് അന്വേഷണം നിലച്ചത്. പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷണ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞ ജൂണ്‍ 15നാണ് പുന്നമടയിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ഫ്രണ്ട് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്ന ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയി (30)യെ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡിവൈഎസ്പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ രഘുകുമാറിന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് ജിന്റോ കുടുങ്ങിയത്.
രഘുകുമാര്‍ തന്റെ എടിഎം കാര്‍ഡ് റിസോര്‍ട്ടിലെ ബില്‍ അടയ്ക്കാന്‍ നല്കിയപ്പോള് ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസ് ഉപയോഗിച്ച് പാസ്വേര്ഡ് അടക്കമുള്ള കാര്‍ഡിലെ രഹസ്യ വിവരങ്ങള്‍ ജിന്റോ ചോര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഫഹദി(30)നെ അറിയിച്ചു. ഫഹദ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് ജിന്റോയ്ക്ക് നല്കി. ഇതുപയോഗിച്ച് രണ്ടു തവണയായാണ് ഒരുലക്ഷം രൂപ രഘുകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ജിന്റോ തട്ടിയെടുത്തത്.
വ്യാജ കാര്‍ഡ് ഉപയോഗിച്ച് ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ മെസേജ് ലഭിച്ചപ്പോഴാണ് രഘുകുമാര്‍ വിവരം അറിയുന്നത്. ഫഹദ് നിലവില്‍ ദുബായിലാണ്. ഇവിടെ നിന്നാണ് ഇയാള്‍ തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇയാളെ പിടികൂടണമെങ്കില്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണം കൂടിയേ തീരൂ. ഫഹദിന്റെ ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പിന് തെരഞ്ഞെടുത്ത രീതികളും സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
തട്ടിയെടുക്കുന്ന പണത്തിന്റെ പത്ത് ശതമാനം മാത്രമാണ് ജിന്റോയുടെ വിഹിതം. ബാക്കി പണം ഫഹദിനുള്ളതാണ്. നിരവധിപേരെ വിവിധ സ്ഥാപനങ്ങളില്‍ ഫഹദ് ഇത്തരത്തില്‍ ഏജന്റുമാരായി നിയോഗിച്ചിട്ടുള്ളതായാണ് സൂചന. എടിഎം കാര്‍ഡുകളില്‍ നിന്ന് പിന്‍കോഡ് അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതും ഫഹദാണ്. 19 എടിഎം കാര്‍ഡുകളും ഒരു ലാപ്ടോപ്പും ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസും ജിന്റോയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
ബംഗളൂരുവില്‍ വച്ച് മറ്റൊരു സുഹൃത്താണ് ഫഹദിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന ജിന്റോയുടെ മൊഴി കളവാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫഹദുമായി ജിന്റോ നേപ്പാളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്.
നേരത്തെ ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ ഫഹദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ പോലീസിനെ വെട്ടിച്ച് നേപ്പാളിലേക്ക് കടന്നു. തുടര്‍ന്ന് നേപ്പാളി സ്വദേശിനിയെ വിവാഹം ചെയ്ത് അവിടുത്തെ പാസ്പോര്‍ട്ട് കരസ്ഥമാക്കി ദുബായിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ രാജ്യാന്തര ബന്ധങ്ങളും പാസ്വേര്ഡുകളും രഹസ്യവിവരങ്ങളും ചോര്‍ത്തി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള ന്യൂ ജനറേഷന് തട്ടിപ്പുകളും വിരല്‍ ചൂണ്ടുന്നത് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്.
ഈ സാഹചര്യത്തില്‍ സിബിഐയോ എന്‍ഐഎയോ അടക്കമുള്ള വിപുലമായ അന്വേഷണ ഏജന്‍സികളോ അന്വേഷണ ചുമതല ഏറ്റെടുത്താല്‍ മാത്രമെ സംഭവത്തിന്റെ ചുരുളഴിയുകയുള്ളു. എന്നാല്‍ വെറുമൊരു സാമ്പത്തിക തട്ടിപ്പെന്ന നിലയില്‍ പിടികൂടിയ ഒരാളില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിന് പുറത്തുള്ള വിഷയങ്ങള്‍ പോലും അന്വേഷിക്കുന്നതിന് പരിമിതിയുള്ള പോലീസാകട്ടെ വിപുലമായ അന്വേഷണം നടത്തുമെന്ന് പതിവുപല്ലവി ആവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: