കൊച്ചി: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും കോടികളുടെ പട്ടികജാതി ഫണ്ട് ചെലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് 2011 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷം തുക പാഴാക്കിയതിന്റെ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍, ചില കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മറുപടി നല്കാന് മടിച്ചു. അപൂര്‍ണമായ മറുപടികള്‍ നല്കിയ ജില്ലാ പഞ്ചായത്തുകളുമുണ്ട്.
തൃശൂര്‍ കോര്പ്പറേഷന് 2011 മുതല്‍ 14 വരെയുള്ള കാലയളവില്‍ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച തുകയില്‍ 15.95 കോടി രൂപയാണ് പാഴാക്കിയത്. ഇതില്‍ 7.57 കോടി ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് അനുവദിച്ച തുകയാണ്. 2011-12 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസത്തിനുള്ള 10.55 ലക്ഷവും പാഴാക്കി. കൊച്ചി കോര്പ്പറേഷന് 2011 മുതല്‍ 2014 വരെ വിദ്യാഭ്യാസത്തിനായി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനിടെ 27.84 കോടിയും കൊച്ചി കോര്പ്പറേഷന് പാഴാക്കി. ഇത്രയും വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം കോര്പ്പറേഷന് പാഴാക്കിയത് 5.40 കോടി രൂപയാണ്.
വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലാ പഞ്ചായത്തുകള്‍ കണക്ക് നല്‍കിയില്ല. 2011-14 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് (3.42 കോടി), പാലക്കാട് (43.02 കോടി), കൊല്ലം (36.66 കോടി), പത്തനംതിട്ട (12.14 കോടി), എറണാകുളം (18.39 കോടി), കണ്ണൂര്‍ (4.63 കോടി), തിരുവനന്തപുരം (33.03 ലക്ഷം) തുകയാണ് പാഴാക്കിയത്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ 2011-13 വരെ പട്ടികജാതി വിദ്യാഭ്യാസത്തിന് തുക നീക്കിവെച്ചില്ല.
2013-14ല്‍ അഞ്ച് ലക്ഷം വകയിരുത്തിയതില്‍ 1.75 ലക്ഷം പാഴാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനുള്ള 71 ലക്ഷവും പാഴാക്കിയതില്പ്പെടുന്നു. 2010-2014 കാലയളവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാഭ്യാസത്തിന് വകയിരുത്തിയ തുകയില്‍ 9.13 ലക്ഷവും ചെലവഴിച്ചില്ല. ജില്ലാ പട്ടികജാതി വികസന ഓഫീസ് എറണാകുളം ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കിയ കേന്ദ്ര പദ്ധതിയായ ബെറ്റര്‍ എജ്യൂക്കേഷന്‍ പദ്ധതിയില്‍ 16 ലക്ഷവും പാഴാക്കി.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2013-14 സാമ്പത്തിക വര്‍ഷം 13.60 ലക്ഷവും പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ 6.9 ലക്ഷവും ചെലവഴിച്ചില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇന്ദിരാ ആവാസ് യോജന പദ്ധതിപ്രകാരം 2014-15ല്‍ 2.11 കോടിയും പാഴാക്കി. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള നിരവധി പദ്ധതികള്‍ അനിശ്ചിതത്വത്തിലായിരിക്കെയാണ് തുക ചെലവഴിക്കാത്ത വിവരം പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: