ആലുവ: ആലുവ അദ്വൈതാശ്രമം ശതാബ്ദി സമാപനവും ഇതോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുധ്യാന മണ്ഡപത്തിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.22നും ഒന്നിനും മദ്ധ്യേയുള്ള വൃശ്ചികം രാശിയില്‍ ശ്രീനാരായണ പ്രസാദ് തന്ത്രിയുടെയും ജയന്തന് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി പ്രതിഷ്ഠ നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ശതാബ്ദി സമാപന സമ്മേളനവും ഗുരുമണ്ഡപ സമര്‍പ്പണവും നടക്കും. പ്രകാശാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. രണ്ട് കോടി രൂപ ചെലവില്‍ ഗുരുമണ്ഡപം നിര്‍മ്മിച്ച ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് മണ്ഡപം സമര്‍പ്പിക്കും. മൈസൂര്‍ സുത്തൂര്‍ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി, അന്‍വര്‍ സാദത്ത് എംഎല്‍എ, പി.കെ. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിക്കും. ആശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി സ്വാഗതവും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന് നന്ദിയും പറയും. ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഗുരുപൂജ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 7.30നും 8.10നും മദ്ധ്യേ പ്രകാശാനന്ദ സ്വാമി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: