തിരുവനന്തപുരം: കഠിനപ്രയത്നത്തിലൂടെ നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസപരിഷ്കരണം ഭാരതത്തില്‍ അത്യന്താപേക്ഷിതമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഭാവിയുടെ ദാര്‍ശനികനായ അരവിന്ദനും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും ഒക്കെ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നടപ്പാക്കണമെന്നായിരുന്നു.
സ്വാതന്ത്ര്യം നേടി 68 വര്‍ഷം കഴിഞ്ഞിട്ടും ആ സ്വപ്നം പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. വര്‍ത്തമാനകാല യുവത്വവും വരുംതലമുറകളും സംരക്ഷിക്കപ്പെടണമെങ്കില്‍, ഭാരതം ലോകത്തിന് വഴികാട്ടിയായി മാറണമെങ്കില്‍ ആ വിദ്യാഭ്യാസം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ പഠനകേന്ദ്രം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നന്ദകുമാര്‍.
വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത കരുത്തുള്ള രാഷ്ട്രമായിരുന്നു ഭാരതം. ഇന്നും ആ കരുത്ത് ചോര്‍ന്നിട്ടില്ല. ഭാവിയില്‍ ചോരുകയുമില്ല. എന്നാല്‍ അന്ധമായ പാശ്ചാത്യവത്കരണത്തിലൂന്നിയ ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിച്ചേ മതിയാകൂ. അല്ലാത്തപക്ഷം ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ലോകത്തെ കെട്ടിപ്പടുക്കുക അസാധ്യമാകും. അതിന് വിദ്യാഭ്യാസത്തെ ഭാരതവത്കരിക്കുക തന്നെ വേണം. പാശ്ചാത്യര്‍ രചിച്ച ചരിത്രം അപൂര്‍ണവും വികലവും ഭാരതവിരുദ്ധവുമാണ്.
നമ്മുടെ പൂര്‍വികരുടെ ശ്രേഷ്ഠമായ സംസ്കാരത്തെയും സമ്പന്നമായ രാഷ്ട്രീയ സാമൂഹിക പാരമ്പര്യത്തെയും തിരിച്ചറിയുന്ന ചരിത്രം പുതുതലമുറയിലേക്കെത്തണം. ഒരുകാലത്ത് ലോകസമ്പത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിരുന്നത് ഭാരതമാണെന്ന സത്യം അവര്‍ അറിയണം. കാലചക്രത്തിന്റെ തിരിയലില്‍ ഇന്ന് ഭാരതം വീണ്ടും സമസ്തമേഖലകളിലും ലോകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച മഹാനഗര്‍ കാര്യവാഹ് അഡ്വ പി. മനോഹരന് മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു. ദൂര്ദര്ശന് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ഭാരതാംബയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. പങ്കെടുത്തവര്‍ പരസ്പരം രാഖി ബന്ധിച്ച് രക്ഷാബന്ധനും ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: