കൊല്ലം: കൊല്ലത്തിന്റെ കുപ്പിക്കഴുത്തിന് മോചനം. ദേശീയപാതയില്‍ സുപ്രധാനമായ ഇരുമ്പുപാലത്തിന്റെ ഗതികേടിന് 24ന് പരിഹാരമാകുന്നു. ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അന്ന് വൈകിട്ട് ഗതാഗതത്തിനായി തുറന്നുകൊടുക്കും.
തിരുവോണത്തിന് നാലുദിവസം മുമ്പാണ് ഉദ്ഘാടന തീയതിയെന്നത് എടുത്തുപറയേണ്ടതുതന്നെ. നഗരക്കുരുക്കില്‍ വീര്‍പ്പുമുട്ടി നില്ക്കുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമായിരിക്കും ഈ പാലം നല്‍കുക. 2012 ഡിസംബര്‍ 27നാണ് സമാന്തരപാലത്തിന്റെ നിര്‍മാണം തുടങ്ങിവച്ചത്. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞായിരുന്നു ഉദ്ഘാടകന്‍. പത്തുമാസം കൊണ്ട് തീര്‍ക്കാവുന്നവിധം ആധുനിക സജ്ജീകരണങ്ങളോടെയാണ് കോണ്ട്രാക്ടര് രംഗത്തുള്ളതെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും വര്‍ഷം മൂന്ന് കഴിഞ്ഞാണ് ഉദ്ഘാടനമെന്നത് ഭരണത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും കെടുകാര്യസ്ഥത എടുത്തുകാട്ടുന്നതാണ്.
ഒന്നരവര്‍ഷം മുമ്പ് 75.96 മീറ്റര്‍ നീളത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കിലും അപ്രോച്ച് റോഡ് പിന്നീട് തടസപ്പെട്ടു. പ്രാകൃതമായ രീതിയില്‍ വാഹനങ്ങള്‍ക്കോ കാല്‍നടയാത്രികര്‍ക്കോ പ്രയോജനപ്പെടാത്തവിധം പാലം മാത്രമായത് നാട്ടുകാരുടെ പരിഹാസവും വേദനയും ഇരട്ടിപ്പിച്ചു. അനുബന്ധറോഡുകള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്ട്രാക്ടര് പണി നിര്‍ത്തിവച്ചതും ബന്ധപ്പെട്ട അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതും ദീര്‍ഘകാലം സമാന്തരപാലം സ്വപ്നം മാത്രമായി. പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡുകള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് പാലം പണി നടത്തിയതെന്നായിരുന്നു പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ നിലപാട്. ശക്തമായ ജനകീയ സമരങ്ങളും വിവിധ സംഘടനകളുടെ നിവേദനങ്ങളും ഫലം കണ്ടതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് പാലം പണി പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരുഭാഗത്തും മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മിക്കാനുള്ള അശാസ്ത്രീയമായ പദ്ധതിയാണ് ഇതോടെ ഉപേക്ഷിക്കപ്പെട്ടത്. 75.96 മീറ്റര്‍ നീളത്തില്‍ സെന്റര്‍ സ്പാനിന് ഇരുവശത്തും ലാന്‍ഡ് സ്പാനുകള്‍ നിര്‍മിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ആകെ 224.96 മീറ്റര്‍ നീളത്തിലാണ് പാലം പൂര്ത്തിയാക്കിയിരിക്കുന്നത. ഇതില്‍ 15 സ്പാനുകളാണ് ഉള്ളത്. ആദ്യം സ്ഥാപിച്ച സെന്റര്‍ സ്ഥാപില് മൂന്ന് സ്പാനുകളുണ്ട്. താലൂക്ക് കച്ചേരിയിലാണ് ഏറ്റവുമധികം സ്പാനുകള്‍ വരുന്നത്. ഒമ്പത് സ്പാനുകളാണ് ഇവിടെ പാലത്തിനായി നിര്‍മിച്ചത്. മൂന്നു സ്പാനുകള്‍ എതിര്‍ദിശയില്‍ കൊച്ചുകൊടുങ്ങല്ലൂരിലും സ്ഥാപിച്ചു. ഇതോടെയാണ് പാലവും അപ്രോച്ച് റോഡും സജ്ജമായത്. 9.55 മീറ്ററാണ് പാലത്തിന്റഎ വീതി. ഇതില്‍ ഒന്നര മീറ്റര്‍ നടപ്പാതയുള്പ്പെടുന്നു.
ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. 18.93 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണചിലവ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതമായി നല്‍കിയത് 7.5 കോടിയാണ്. ഒരാഴ്ച പിന്നിട്ട് തിങ്കളാഴ്ചയാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടനം ചരിത്രപരമായ മുഹൂര്‍ത്തമാക്കാനുള്ള തിരക്കിലാണ് സംഘാടകരും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: