അഞ്ചല്‍: ധര്‍മ്മത്തെ മനസിലാക്കാന്‍ ഭഗവാന് ശ്രീരാമചന്ദ്രനെ മനസിലാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയനേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. ചടയമംഗലം ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്രത്തിലേക്കുള്ള മഹാതീര്‍ത്ഥാടന സമ്മേളനം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മ്മമാണ് പരമമായ ദൈവമെന്ന് ശ്രീനാരായണ ഗുരുദേവന് പറഞ്ഞു. ധര്‍മ്മത്തെ പഠിക്കാന്‍ രാമനെ അറിയണം. കേരളത്തില്‍ രാമക്ഷേത്രങ്ങള്‍ കുറവാണ്. പക്ഷെ രാമന് കേരളത്തില്‍ വന്നിട്ടുണ്ട്. ജടായുവിനെ ഇവിടെ വന്ന് കണ്ട് അനുഗ്രഹിച്ചു. വയനാട് പുല്‍പ്പള്ളിയിലാണ് വാല്മീകിയുടെ ആശ്രമം എന്നും ലവകുശന്മാര് അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇത് നമ്മുടെ നാടിന്റെ മഹത്വമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്തി സമൂഹത്തില്‍ കൂടുന്നുണ്ട്. എന്നാല്‍ ധര്‍മ്മം വളരുന്നില്ല. സ്വന്തം കാര്യത്തിനായി മാത്രം ഈശ്വരവിശ്വാസം എന്നതായി മാറി. ഭക്തി കൊണ്ട് മാത്രം കാര്യമില്ല. രാവണന് വലിയ ശിവഭക്തനായിരുന്നു. എന്നാല്‍ അന്യന്റെ ഭാര്യയെ, സമ്പത്തിനെ തട്ടിയെടുത്തു. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ധര്‍മ്മം ഉപേക്ഷിച്ചാല്‍ സമൂഹം നശിക്കും. ദേശീയപതാകയിലെ ചക്രം ധര്‍മ്മത്തെ സൂചിപ്പിക്കുന്നു. ഈ ധര്‍മ്മത്തെ സംരക്ഷിക്കണം. ധര്‍മ്മത്തെ അറിയാന്‍ ശ്രീരാമചരിതം പഠിക്കണം. അതാണ് അദ്ദേഹം ജീവിത്തിലൂടെ കാണിച്ചു തന്നതും. ഗാന്ധിജി രാമരാജ്യം വരണമെന്നാണ് ആഗ്രഹിച്ചത്. ഈ ധര്‍മ്മത്തിനു വേണ്ടിയാണ് ജടായു വീരമൃത്യു വരിച്ചതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. സംഘടിതമായ സമാജശക്തിയിലൂടെ ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന തത്വമാണ് രാമായണത്തിന്റെതെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് ചന്ദ്ര. ധര്‍മ്മത്തിനുവേണ്ടി പോരാട്ടം നടത്തി വീരമൃത്യു വരിച്ചതാണ് ജടായുവിന്റെ മഹത്വം. ഈ ഭൂമി ധര്‍മ്മഭൂമിയും, മോക്ഷഭൂമിയും പുണ്യഭൂമിയുമാണ്. ത്രേതായുഗത്തില്‍ സമാജം എത്ര ജാഗരൂകമായിരുന്നു എന്നാണ് രാമായണം ഓര്‍മ്മിപ്പിക്കുന്നത്. ദേവാസുരയുദ്ധം എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ദേവന്മാരും അസുരന്മാരും, വിഷവും അമൃതും എല്ലാകാലത്തും ഉണ്ട്. ശാസ്ത്രത്തിനും ഈശ്വര വിശ്വസത്തിനും ധര്‍മ്മത്തിനും എതിരുനില്‍ക്കുന്നവരാണ് പുരാണത്തിലെ അസുരന്മാര്. രാവണനും താടകയും മന്ദരയും ഇന്നുമുണ്ട്. ഈശ്വരശക്തി ഈ രാക്ഷസ ശക്തിക്കെതിരെ അണിനിരക്കും. കലിയുഗത്തില്‍ സമാജത്തിന്റെ സംഘടിത ശക്തിയാണ് ഈശ്വരശക്തി. സീതാമാതാവിനെ രക്ഷിക്കാന്‍ ജടായു പോരാടിയത് പോലെ സമാജവും ഈ നാടിനെ രക്ഷിക്കാന്‍ ജാഗ്രതകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി ശങ്കരചൈതന്യ, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍, ചലച്ചിത്ര സംവിധായകന് രാജീവ് അഞ്ചല്‍, മഠത്തില്‍ മോഹനന് പിള്ള, കെ.ശിവദാസന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ആര്.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജടായുപ്പാറയിലേയ്ക്ക് മഹാതീര്‍ത്ഥയാത്ര നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നാമസങ്കീര്‍ത്തനങ്ങളുമായി പങ്കെടുത്തു. പാറമുകളില്‍ രാമക്ഷേത്രത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരികളുടെ നേതൃത്വത്തില്‍ സത്സംഗം നടന്നു. വാനര ഊട്ട്, അഭിഷേകം, മഹാആരതി എന്നിവയോടെ തീര്‍ത്ഥാടനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: