ന്യൂദല്‍ഹി: ആസൂത്രണങ്ങളും പദ്ധതികളും ലക്ഷ്യം കാണുകയോ പാളിപ്പോവുകയോ ചെയ്യുന്ന പതിവില്‍നിന്ന് മാറി രാജ്യം ടീം ഇന്ത്യയെന്ന ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് പുതിയ നേട്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍, അടുത്ത റിപ്പബ്ലിക് ദിനത്തിനു മുമ്പ് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്ന ജന്‍ധന്‍ പദ്ധതിക്ക് പ്രഖ്യാപിച്ച ലക്ഷ്യം ഉദ്ദേശിച്ച സമയത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെച്ച് നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ പുതിയതും ശരിയായതുമായ പാതയിലൂടെയുള്ള സഞ്ചാരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാന മന്ത്രി ജന്‍ ധന് പദ്ധതിയില്‍ 17 കോടി പേര് പുതുതായി ബാങ്ക് അക്കൗണ്ടെടുത്ത് അംഗങ്ങളായെന്നും അതിലൂടെ 20,000 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15-ന്, എന്റെ ചില ആശയങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ഇന്ന് ഒരു വര്‍ഷം കഴിഞ്ഞ്, ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന്, ത്രിവര്‍ണ്ണ പതാക സാക്ഷിയായി എന്റെ രാജ്യനിവാസികള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 125 കോടി പൗരന്മാരടങ്ങുന്ന ടീം ഇന്ത്യ പുത്തന്‍ ആത്മവിശ്വാസത്തോടെ, പുതിയ ശക്തിയോടെ, തങ്ങളുടെ സ്വപ്നങ്ങള്‍ കഠിനാധ്വാനം നടത്തി സമയബന്ധിതമായി സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ചിരിക്കുന്നുവെന്ന്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു അന്തരീക്ഷം വികസിച്ചിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 15-ന് ഞാന്‍ പ്രധാനമന്ത്രി ജന്‍ ധന് യോജന പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവരെ സാമ്പത്തിക പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നു പറയുന്നതിനു പകരം സര്‍ക്കാര്‍ തീരുമാനമെടുത്തു, ജനുവരി 26-ന് രാജ്യം ത്രിവര്‍ണ്ണ പതാകയുടെ മുന്നില്‍ നില്‍ക്കുന്നതിന് മുമ്പ്, ലക്ഷ്യം നിറവേറ്റുമെന്ന്. ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും, നിശ്ചിത സമയപരിധിക്കുള്ളില്‍ ആ ദൗത്യം പൂര്‍ത്തികരിച്ചുവെന്ന്. പ്രധാന്‍മന്ത്രി ജന്‍ ധന് യോജനക്കു കീഴില്‍ 17 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ക്കുവേണ്ടിയാണ് ഈ ബാങ്കുകള്‍? പാവങ്ങള്‍ക്കു വേണ്ടിയാവണം അവ. അതുകൊണ്ടുതന്നെയാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കാന്‍ അവര്‍ സമ്മതിച്ചത്. പാവപ്പെട്ടവരെയും അവരുടെ ഹൃദയത്തിന്റെ വിശാലതയെയും രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ദരിദ്രരുടെ സമ്പന്നതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാനവരെ അഭിനന്ദിക്കുന്നു. കാരണം, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനാവശ്യപ്പെട്ടിട്ടും ഈ രാജ്യത്തെ ദരിദ്രര്‍ 20,000 കോടി രൂപ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ സമ്പന്നതയല്ലെങ്കില്‍ പിന്നെ എന്താണിത്, ഇതെങ്ങനെ സാധ്യമായി? ഈ ദരിദ്രരുടെ സമ്പന്നതയിലൂടെ ടീം ഇന്ത്യ മുന്നോട്ടുപോവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്, അദ്ദേഹം പറഞ്ഞു.
ബാങ്കു കവാടങ്ങള്‍ ദരിദ്രര്‍ക്കു തുറന്നുകൊടുക്കാന്‍ സഹകരിച്ച ടീം ഇന്ത്യയിലെ പ്രധാന പങ്കാളികളായ, ബാങ്ക് ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും പ്രധാനമന്ത്രി അഭിവാദ്യം അര്‍പ്പിച്ചു. വരുംദിവസങ്ങളില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: