ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപവും ഇടപാടുകളും തടയാനുള്ള കര്‍ക്കശ നടപടികളുമായി മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഷ്ട്രത്തെ അഭിസംബോന ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിനെതിരായി പാസാക്കിയ നിയമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്രൂര നടപടിയാണെന്നു ചിലര്‍ പറയുന്നു. പക്ഷേ, ഈ നടപടികളുമായി മുന്നോട്ടു പോവുകതന്നെ ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു.
”രോഗം മൂര്‍ച്ഛിക്കുന്ന ചില സാഹചര്യങ്ങളില്‍ ഇത്തരം ഔഷധ പ്രയോഗങ്ങള്‍ ആവശ്യമായി വരും, ആ മരുന്നുകള്‍ കുത്തിവെയ്ക്കുമ്പോള്‍, അവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറയും, കള്ളപ്പണമെന്ന രോഗം പക്ഷേ ഭീകരണമാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെങ്കിലും കഠിനമായ നിയമങ്ങളിലൂടെ മാത്രമേ അതിനെ നേരിടാനാകൂ.
കള്ളപ്പണത്തിനെതിരായ നിയമം നിരവധിപ്പേര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതായി എനിക്കറിയാം. അതില്‍ വെള്ളം ചേര്‍ക്കാനും വ്യവസ്ഥകള്‍ ഇളവു ചെയ്യപ്പെടുമെന്ന് അനുഭവിച്ചറിയാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന വിവരം നമുക്ക് ലഭിച്ചു. എന്നാല്‍ കള്ളപ്പണം ഭാരതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള കഠിനമായ നിയമങ്ങള്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് ടീം ഇന്ത്യയോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഈ നിയമം നിലനില്‍ക്കുന്നതിനാല്‍ ഭാരതത്തിന് പുറത്തേക്ക് കള്ളപ്പണം അയയ്ക്കാന്‍ ആരും ധൈര്യപ്പെടില്ല. കുറഞ്ഞ പക്ഷം കള്ളപ്പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരിശോധിക്കാനാകുമെന്ന ഗുണം നമുക്കുണ്ട്,” പ്രധാനമന്ത്രി വിശദീകരിച്ചു.
കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള ഒരു ജാലകം ഞങ്ങള്‍ ലഭ്യമാക്കി, 6,500 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം പൊതു സ്വത്തിലേക്ക് വന്നു. ഈ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു ചേരും. അത് ദരിദ്രര്‍ക്ക് പ്രയോജനപ്പെടും. കള്ളപ്പണമെന്ന ഭീഷണി തുടച്ചു നീക്കാനായി നാം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, അത് പൂര്‍ത്തീകരിക്കാനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകും, അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ രൂപീകരിക്കും മുന്‍പ് 800 കേസുകള്‍ മാത്രമാണ് അഴിമതിയ്ക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോളവര്‍ അഴിമതിയ്ക്കെതിരെ 1,800 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അഴിമതിക്കാര്‍ക്കെതിരേ നടപടി തുടങ്ങുകയും ചെയ്തു. കാര്യങ്ങള്‍ സ്വയം വിവരിക്കുന്നതാണ്.
അഴിമതിയ്ക്കെതിരായ ഞങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നത്. പത്ര സമ്മേളനങ്ങളിലൂടെയല്ല, അടിത്തട്ടില്‍ നടപടികള്‍ സ്വീകരിച്ച് നേട്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. തെറ്റായ സംവിധാനങ്ങള്‍ മാറ്റി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എങ്ങനെ പണം നേരിട്ട് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നല്‍കും, വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തിക്കും, ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും, ഈ നടപടികളിലൂടെ ലക്ഷ്യങ്ങള്‍ നേടും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: