തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പി.എസ്.സി അത് മറികടക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വെരിഫിക്കേഷന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പരിശോധനാ ഫീസ് എന്ന പേരില്‍ ആയിരം രൂപ ഈടാക്കാനാണ് ഇന്നു ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചത്. പരീക്ഷാ നടത്തിപ്പ് ചെലവ് കൂടിയതിനാല്‍ ചെലവ് ചുരുക്കുന്നത് സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാനും പരീക്ഷാ കണ്‍ട്രോളറോട് പി.എസ്.സി നിര്‍ദ്ദേശിച്ചു.
പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതും താല്‍ക്കാലികമായി നിറുത്തിവയ്ക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് പരീക്ഷയും മറ്റും നടത്തുന്നതിന് വലിയൊരു തുക ചെലവ് വരുന്നുണ്ട്. ഇതൊഴിവാക്കാനാണ് പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് നിറുത്തിവയ്ക്കുന്നത്. പരീക്ഷാഹാളിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുപ്പതായി ഉയര്‍ത്തും. നിലവില്‍ ഒരു ഹാളില്‍ ഇരുപത് ഉദ്യോഗാര്‍ത്ഥികളാണുള്ളത്.
പഴയ വാഹനങ്ങളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ചെലവ് കുറയ്ക്കുന്നതിന് അവ ഉപേക്ഷിക്കാനും യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനങ്ങള്‍ക്ക് കായിക ക്ഷമതാ പരീക്ഷ നടത്തുന്ന മൈതാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും പി.എസ്.സി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: