കെയ്റോ:ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് കരുത്തേകിയുള്ള പുതിയ നിയമത്തിന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി അനുമതി നല്കി. ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ കോടതികള്‍, ഭീകരരെ നേരിടുന്ന സായുധ സേനാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ, സര്‍ക്കാര്‍ വിശദീകരണങ്ങള്‍ക്കു വിരുദ്ധമായി വാര്‍ത്തകള്‍ നല്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്ന് പിഴയീടാക്കല്‍ തുടങ്ങിയവ പുതിയ നിയമത്തില്‍.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് നിയമത്തില്‍ ഒപ്പുവച്ചു.
ഇതോടെ, ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് പുതിയ കോടതികള്‍ സ്ഥാപിക്കും. ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്ന സൈനികരും പോലീസുകാരും പിന്നീട് നിയമ നടപടികള്‍ നേരിടുന്നത് തടയുകയാണ് അവര്‍ക്കുള്ള പരിരക്ഷയുടെ ഉദ്ദേശ്യം.
ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണത്തിനു വിരുദ്ധമായി നല്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്ന് 25,000 മുതല്‍ 50,000 ഡോളര്‍ വരെ പിഴയീടാക്കാന്‍ നിര്‍ദേശം. തടവുശിക്ഷയാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും, എതിര്‍പ്പുയര്‍ന്നതോടെ പിഴയാക്കി.
2013ല്‍ മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരമേറിയപ്പോള്‍ ഭീകരതയ്ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് അല്‍ സിസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് നടപടി. 2011 ജനുവരി മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നു ഈജിപ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: