ആലപ്പുഴ: ജില്ലയിലെ വിവിധ ഡിപ്പോകളിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഉള്‍പ്രദേശങ്ങളിലേക്കുള്ള ഷെഡ്യൂളുകളാണ് പ്രധാനമായും മുന്നറിയിപ്പില്ലാതെ വെട്ടിക്കുറയ്ക്കുന്നത്. ഓണക്കാലം എത്തിയതോടെ യാത്രക്ലേശം രൂക്ഷമായി. സോണല്‍ ഓഫീസറുടെ സര്‍ക്കുലര്‍ പ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിലെ ഷെഡ്യൂളുകളില്‍ 30 മുതല്‍ 40 ശതമാനംവരെയാണ് വെട്ടിക്കുറച്ചത്. ഈമാസം ആദ്യം മുതലാണ് പുതിയ ഷെഡ്യൂള്‍ പ്രകാരമാണ് സര്‍വീസ് ആരംഭിച്ചത്.
സംസ്ഥാനത്താകെ 5600 ഷെഡ്യൂളുകള്‍ ഉള്ളത് 4500 ആക്കി വെട്ടിക്കുറച്ചു. ഇതനുസരിച്ച് വിവിധ ഡിപ്പോകളിലെ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് അധികൃതര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. ഇതിന് പ്രകാരം ആലപ്പുഴ ഡിപ്പോയില്‍ 102 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് 77 ആയി കുറച്ചു. എടത്വാ സബ് ഡിപ്പോയില്‍ 35 ഷെഡ്യൂളുകള്‍ ഉള്ളത് 20 ആക്കി കുറച്ചു.ചേര്‍ത്തല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട് തുടങ്ങിയ ഡിപ്പോകളിലും കുറവുണ്ടാകും. ആവശ്യത്തിന് ബസുണ്ടെങ്കിലും സര്‍വീസ് നടത്തേണ്ട എന്നാണത്രേ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ കൂടുതല്‍ വരുമാനം ലഭിക്കുന്ന റൂട്ടുകളിലടക്കം ആവശ്യത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
മാത്രമല്ല കെഎസ്ആര്‍ടിസി സര്‍വീസിനെ മാത്രം ആശ്രയിക്കുന്ന കുട്ടനാട് മേഖലയിലെ അടക്കം നൂറുകണക്കിന് റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായി. നിലവില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.
ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിക്കുന്നത്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: