കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ അശാസ്ത്രീയമായ വികസന നീക്കങ്ങള്‍ ആസ്തി ഭദ്രത തകര്‍ക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ക്ഷേത്രസംരക്ഷണസമിതി നേതൃത്വം നല്‍കുമെന്നും സംസ്ഥാന സംഘടന സെക്രട്ടറി ടി.യു മോഹനന്, സംസ്ഥാന സെക്രട്ടറി ജി.ബി ദിനചന്ദ്രന് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിക്ഷേധിച്ച് ഇന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലേക്ക് ഭക്തജനങ്ങള്‍ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്സിന് വേണ്ടി 150 കോടി രൂപ മുടക്കുന്നത് ക്ഷേത്രത്തിന്റെ ആസ്തി ഭദ്രത ഇല്ലാതാക്കും. 2015 ല്‍ മെയില്‍ വിരമിക്കുന്നവര്‍ക്ക് കൊടുക്കാന്‍ തുകയില്ലാതെ ആസ്തിയില്‍ നിന്നു തുക എടുക്കേണ്ട ഗതികേടിലാണ് ദേവസ്വം. ഈ സാഹചര്യത്തിലാണ് വന്‍തുകമുടക്കി കെട്ടിടനിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നത്. ആദ്യമുണ്ടാക്കിയ രൂപരേഖയില്‍ നിന്നുള്ള മാറ്റം വന്‍ തട്ടിപ്പ് മുന്നില്‍ കണ്ടാണ്.
ക്ഷേത്രത്തിലെ ഒരുമാസത്തെ വരുമാനം 23 കോടിരൂപയാണ്. ഇതില്‍ 21.5 കോടി രൂപ പ്രതിമാസം ചെലവാകും. ബാക്കിയാകുന്നത് ഒന്നരകോടിരൂപയാണ്. വര്‍ഷത്തില്‍ 18 കോടി രൂപയാണ് ഈ വിധത്തില്‍ ദേവസ്വം ബോഡിന് ലഭിക്കുക. 600 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ ആസ്തിയില്‍ എത്ര കുറവ് വന്നിട്ടുണ്ടെന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസ്താവന നടത്തണം. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നിക്ഷേപമാണ് ആസ്തിയായി കണക്കാക്കുന്നത്. ഇതില്‍നിന്ന് വര്‍ഷത്തില്‍ അക്ഷയതൃതീയക്കായി ലോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണവും,വെള്ളിയും എടുക്കാറുണ്ട്.
ഇവ പണമായാണ് ബോര്‍ഡിലെത്തുക. ഈ വിധത്തില്‍ വര്‍ഷത്തില്‍ ആസ്തി കുറഞ്ഞ് വരികയാണ്. ഇതോടൊപ്പമാണ് അനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി ലക്ഷങ്ങള്‍ തുലക്കുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹസ്മാരകം എന്നപേരില്‍ മൂന്നരകോടി രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച കെട്ടിടം പൂര്‍ത്തിയായപ്പോള്‍ പതിനേഴര കോടിരൂപയായി. കരാറുകാരനെ സഹായിക്കാനായി പലതവണ തുക പുതുക്കി നല്‍കിയാണ് ഈ തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഈ കെട്ടിടം ഉപയോഗ ശൂന്യമാണ്.കെട്ടിടത്തിലെ ഹാളിന് വന്‍തുക വാടകനിശ്ചയിച്ചതിനാല് ആരും ഈ ഹാള്‍ വാടകക്കെടുക്കാറില്ല.
നിര്‍മ്മാണത്തിലെ അപാകതമൂലം കെട്ടിടത്തിലെ 25 എസി മുറികള്‍ വാടകക്ക് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. എസി മുറികളില്‍നിന്നുള്ള മാലിന്യങ്ങള്‍ പോകുന്ന പൈപ്പ് സദ്യാലയത്തിന്റെ മേല്‍ഭാഗത്ത് കൂടിയാണ്. ഈ പൈപ്പില്‍ നിന്ന് ഇറ്റ് വീഴുന്ന വെള്ളം സദ്യാലയത്തെ മലിനമാക്കുമെന്നതിനാല് മുറികള്‍ വാടകക്ക് നല്‍കാറില്ല. മാലിന്യം ഒഴുകുന്നത് അറിയാതിരിക്കാന്‍ കെട്ടിമറച്ചതിനാല് അറ്റകുറ്റപണികള്‍ക്കും നിവര്‍ത്തിയില്ല. എന്നാല്‍ കെട്ടിടത്തിന്റെ മെയിന്റനന്‍സിനായി 20 ലക്ഷം രൂപ ചെലവാകുന്നുണ്ട്.
ഓഫീസിന് എതിര്‍വശത്തായി നിര്‍മ്മിക്കുന്ന പാഞ്ചജന്യം അനക്സിന്റെ നിര്‍മ്മാണം തുടങ്ങിയിട്ട് എട്ട് വര്‍ഷമായി. പണി പൂര്‍ത്തിയാക്കാതെ മുങ്ങിയ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തിയ തോട്ടത്തില്‍ രവീന്ദ്രന്റെ നടപടിക്ക് വിരുദ്ധമായി പിന്നീടുവന്ന ചന്ദ്രമോഹന് ഇയാള്‍ക്ക് തുകമുഴുവന്‍ നല്‍കുകയായിരുന്നു. എന്നിട്ടും പണി പൂര്‍ത്തിയായിട്ടില്ല.
ആയിരത്തി ഇരുന്നൂറോളം ഗോക്കളുള്ള ക്ഷേത്രത്തില്‍ മാസത്തില്‍ 25 ലധികം പശുക്കള്‍ വീതം ചത്തൊടുങ്ങുകയാണ്. മതിയായ സംരക്ഷണം നല്കാത്തതിനാലാണിത്. ഈ പശുക്കളെ നോക്കാന്‍ രണ്ട് ജീവനക്കാരാണുള്ളത്. മതിലുകള്‍ തകര്‍ന്നതിനാല്‍ പലരും പശുക്കളെ കടത്തികൊണ്ടുപോകുന്നത് പതിവാണ്. 90 ഏക്കര്‍ സ്ഥലത്താണ് ഗോശാല . എന്നാല്‍ ഇവിടെ ഷെഡ്ഡില്ല. 12 ഷെഡ് നിര്‍മ്മിക്കാന്‍ നല്കിയ ടെണ്ടര്‍ ബോര്‍ഡ് മെമ്പറുടെ സ്വന്തക്കാരന് ലഭിക്കാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു.
ഗുരുവായുര്‍ ക്ഷേത്രത്തിന്റെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ കൈരളി ജംഗ്ഷനില്‍ ഒത്തുകൂടി പടിഞ്ഞാറെ നടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്ഷേത്രസംരക്ഷണസമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: