ലണ്ടന്‍: പുതിയ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാര്ക്ക് ദയനീയ പരാജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ തകര്‍ത്തുവിട്ടു. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോ, വിന്‍സന്റ് കൊംപാനി, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരാണ് വിജയികളുടെ ഗോളുകള്‍ നേടിയത്.
പന്ത് കൈവശം വെക്കുന്നതില്‍ ചെല്‍സി താരങ്ങള്‍ നേരിയ മുന്‍തൂക്കം നേടിയെങ്കിലും ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും സിറ്റി താരങ്ങളേക്കാള്‍ പിന്നിലായി. കളി 22 സെക്കന്റ് മാത്രം പിന്നിട്ടപ്പോഴേക്കും ഡേവിഡ് സില്‍വയുടെ പാസില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ പായിച്ച ഷോട്ട് ചെല്‍സി ഗോളി ബെഗോവിച്ച് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജീസസ് നവാസിന്റെ മറ്റൊരു ഷോട്ട് പുറത്തേക്ക് പറന്നു.
പിന്നീട് 16, 17 മിനിറ്റുകളില്‍ അഗ്യൂറോയുടെ രണ്ട് ഷോട്ടുകള്‍ ചെല്‍സി ഗോളി രക്ഷപ്പെടുത്തി. 30-ാം മിനിറ്റിലാണ് ചെല്‍സിയുടെ ആദ്യ ആക്രമണം എതിര് പോസ്റ്റില്‍ ഭീതിവിതച്ചത്. എന്നാല്‍ ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ സിറ്റി ലീഡ് നേടി. യായാ ടൂറേയുടെ പാസില്‍ നിന്ന് അഗ്യൂറോ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ചെല്‍സി ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും സിറ്റിയുടെ മുന്നേറ്റമായിരുന്നു. 61-ാം മിനിറ്റില്‍ യായാ ടൂറേയുടെ വലംകാലന്‍ ഷോട്ട് ചെല്‍സി ഗോളി രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അഗ്യൂറോ മറ്റൊരു അവസരം കൂടി നഷ്ടമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 79-ാം മിനിറ്റില്‍ സിറ്റി ലീഡ് ഉയര്‍ത്തി. കളംനിറഞ്ഞു കളിച്ച ഡേവിഡ് സില്‍വ എടുത്ത കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വിന്‍സന്റ് കൊംപാനി വലയിലെത്തിക്കുകയായിരുന്നു.
ആറ് മിനിറ്റിനുശേഷം സിറ്റി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. സില്‍വയുടെ പാസ് സ്വീകരിച്ച് ഫെര്‍ണാണ്ടീഞ്ഞോ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് ചെല്‍സി വലയില്‍ തറച്ചുകയറിയത്. ഇതിനിടെ ഈഡന് ഹസാര്‍ഡിനും ജുവാന്‍ ക്വാര്ഡോഡോക്കും ഫാല്ക്കാവോക്കും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
വിജയത്തോടെ സിറ്റി രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ചെല്‍സി നിലവില്‍ 16-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: