കല്‍പ്പറ്റ: ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ചതുര്‍ദിന മത്സരം ഇന്നുമുതല്‍ വയനാട്ടിലെ കൃഷ്ണഗിരി ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ ചതുര്‍ദിന മത്സരം 18 മുതല്‍ 21 വരെയും രണ്ടാം ചതുര്‍ദിന മത്സരം 25 മുതല്‍ 28 വരെയുമാണ്. രാവിലെ ഒന്‍പതിന് ഇന്ത്യന്‍ ക്രിക്കറ്റ് എ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് മത്സരം ഉദ്ഘാടനം ചെയ്യും. 9.30ന് മത്സരം ആരംഭിക്കും.
സീനിയര്‍ ടീമിലേക്ക് അവസരം കാത്ത് കഴിയുന്നവര്‍ തമ്മിലുള്ള മത്സരമായതിനാല്‍ ആവേശം കൊഴുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ആദ്യ സ്റ്റേഡിയമെന്ന ഖ്യാതിയില്‍ മത്സരങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങിയ കൃഷ്ണഗിരി സംസ്ഥാന ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ചതുര്‍ദിന മത്സരത്തിന്റെ വേദിയാവുകയാണ്.
മുന്‍താരം വിന്നി ബാരന്സിന്റെ ശിക്ഷണത്തിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡെയ്ന്‍ വിലസാണ് നയിക്കുന്നത്. ബാറ്റ്സ്മാന്മാരായ ക്വിന്റണ്‍ ഡി കോക്ക്, ടെമ്പ ബവുമ, മര്‍ക്കന്റ് ഡെ ലാംഗേ, റീസ ഹെന്‍ഡ്രിക്സ്, ഓള് റൗണ്ടര്‍മാരായ ഗിഹാന്‍ ക്ലോയ്തെ, ടെയ്നസ് ഡെ ബ്രിയൂണ്, ഡെയിന്‍ പാറ്റേഴ്സണ്‍, ഓംഫിലേ റമേല, ബൗളര്‍മാരായ ലോണ്‍വാബോ ടൊസ്ടോബെ, സ്റ്റിയാന്‍ വാന്‍ സില്, ഹാര്‍ഡസ് വില്‍ജിയോണ്‍ ഡേവിഡ് വിസേ, ബ്യുറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുന്നത്. അമ്പാട്ടി റായിഡുവാണ് ഇന്ത്യന്‍ നായകന്. കര്‍ണാടക താരം കരുണ്‍ നായരാണ് ഉപനായകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അങ്കുഷ് ബെയിന്‍സ്, ഓള് റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, കരുണ്‍ ശര്‍മ്മ, ബാബാ അപരാജിത്, വിജയ് ശങ്കര്‍, ജയന്ത് യാദവ്, കരണ്‍ ശര്‍മ, ബാറ്റസ്മാന്മാരായ അഭിനവ് മുകുന്ദ്, ശ്രേയസ് അയ്യര്‍, ഷെല്‍ഡര്‍ ജാക്സന്, ജിവന്‍ജ്യോത് സിങ്, ബൗളര്‍മാരായ അഭിമന്യു മിഥുന്, ശ്രാദ്ധുല്‍ ഠാക്കുര്‍, ഈശ്വര്‍ പാണ്ഡേ എന്നിവരാണ് ടീമംഗങ്ങള്‍.
മത്സരം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 5000 ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: