ന്യൂദല്‍ഹി: ദേശീയ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം. ഇന്ത്യന്‍ വോളിബോള്‍ രംഗത്ത് ടി.പി.പി. നായര്‍ നല്കിയ സംഭാവന കണക്കിലെടുത്താണ് സമഗ്രസംഭാവനക്കുള്ള രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡായ ധ്യാന്‍ചന്ദ് അവാര്‍ഡ് ഇദ്ദേഹത്തിന് നല്‍കുന്നത്. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 29ന് രാഷ്ട്രപതി ഭവനില്‍ കായികപുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്ക്കാരം സമ്മാനിക്കും. 1953 മുതല്‍ 1992 വരെ കളിക്കാരനെന്ന നിലയിലും പരിശീലകന് എന്ന നിലയിലും വോളിബോളിലെ നിറസാന്നിധ്യമായിരുന്നു മുംബൈയില്‍ സ്ഥിരതാമസമാക്കിയ 80 കാരനായ ടി.പി.പി. നായര്‍.
ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയെന്ന ബഹുമതിയും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ തെക്കുമ്പാടന്‍ പുത്തന്‍ വീട്ടില്‍ പത്മനാഭന് നായര്‍ എന്ന ടി.പി.പി. നായര്‍ക്ക് സ്വന്തമാണ്.
1952-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ദേശീയ ടീം ക്യാപ്റ്റനായിരുന്നു ടി.പി.പി. നായര്‍. ടീമിന്റെ പരിശീലകനും അദേഹം തന്നെയായിരുന്നു. 1958-ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും ടി.പി.പി. നായര്‍ അംഗമായിരുന്നു. രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍ വോളി താരമെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. കൂടാതെ മൂന്നു ദേശീയ കിരീടങ്ങളും ഇദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ സര്‍വ്വീസസിന്റെയും റെയില്‍വേസിന്റെയും ജഴ്സി അണിഞ്ഞിട്ടുണ്ട്. 1954ല്‍ റഷ്യന്‍ ടീമിനെതിരെ ഹൈദരാബാദിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു രാജ്യാന്തര അരങ്ങേറ്റം.
കളിയില്‍ നിന്നു വിരമിച്ച ശേഷം പാട്യാല എന്‍ഐഎസില്‍ നിന്ന് വോളിബോള്‍ പരിശീലിപ്പിക്കുന്നതിനുള്ള യോഗ്യതയും നേടി. തുടര്‍ന്ന് പരിശീലനത്തിലായിരുന്നു ശ്രദ്ധ. 92ല്‍ അതിനോടും വിടപറഞ്ഞു.
1966 മുതല്‍ 1987വരെ നീണ്ട 21 വര്‍ഷക്കാലം റെയില്‍വേ ടീമിന്റെ പരിശീലകനായിരുന്നു. തുടര്‍ന്ന് 1992വരെ ടീമിന്റെ മാനേജരായും തുടര്‍ന്നു. 1982ല്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യാഡിന്റെ ലെയ്സണ്‍ ഓഫീസറായും ടി.പി.പി. നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ 1966ല്‍ മഹാരാഷ്ട്ര പുരുഷ-വനിത ടീം പരിശീലകനായും ടി.പി.പി. നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.പി.പി. നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: