ആലപ്പുഴ: അടുത്ത നെഹ്റു ട്രോഫി ജലോത്സവത്തിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാനും വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ടൂര്‍ പാക്കേജ് നടപ്പാക്കുമെന്നു എന്റ്റിബിആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ജലോത്സവ നടത്തിപ്പ് വിലയിരുത്താന്‍ കൂടിയ എന്റ്റിബിആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
ടൂര്‍ പാക്കേജിനായി നെഹ്റു ട്രോഫി വെബ്സൈറ്റ് ആരംഭിക്കും. ഹൗസ്ബോട്ട് ഉടമകള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പാക്കേജ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ടൂറിസം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. വിനോദ സഞ്ചാരികള്‍ക്ക് ജലോത്സവം കാണാനുള്ള സൗകര്യമൊരുക്കിയാണ് ടൂര്‍ പാക്കേജാണ് നടപ്പാക്കുക. കുറ്റമറ്റ സ്റ്റാര്‍ട്ടിങിന് പ്രത്യേക ഉപകരണം രൂപകല്‍പ്പനചെയ്യും. പ്രൊഫഷണല്‍ ലീഗ് പോലെ ജലോത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളിലെ വേദികളുടെ സംരക്ഷണച്ചുമതലയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
ജലോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ ഈ വര്‍ഷം 53 ലക്ഷം രൂപ നേടിയതായും റെക്കോഡ് വരുമാനമാണെന്നും സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞു.
ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ മുത്തപ്പന്, സെന്റ് ആന്റണി, ഡാനിയല്‍ വള്ളങ്ങളെയും വെപ്പ് എ ഗ്രേഡില്‍പ്പെട്ട ആശാപുളിക്കക്കളം വള്ളത്തെയും ബി ഗ്രേഡില്‍പ്പെട്ട എബ്രഹാം മൂന്നുതൈക്കല്‍, ചിറമേല്‍ തോട്ടുകടവന്‍, പുന്നത്ര പുരയ്ക്കല്‍ എന്നീ വള്ളങ്ങളെയും അയോഗ്യരാക്കിയതായും ബോണസിന് അര്‍ഹതയില്ലെന്നും അമ്പയറും സ്റ്റാര്ട്ടര്മാരും റിപ്പോര്‍ട്ട് ചെയ്തു.
പായിപ്പാടന് ചുണ്ടന് സ്റ്റാര്‍ട്ടിങ് ഡിവൈസില്‍ ഇടിപ്പിച്ചതായും നമ്പര്‍ബോര്‍ഡ് ഇല്ലാതെ മത്സരിച്ചതായും ബോണസില്‍ 50 ശതമാനം ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത വടക്കേ ആറ്റുപുറം ചുണ്ടന് തുഴഞ്ഞത് കുട്ടികളാണെന്നും കേസെടുക്കണമെന്നും ജവഹര്‍ തായങ്കരി സ്റ്റാര്‍ട്ടിങില്‍ അനുസരണക്കേട് കാട്ടി മത്സരസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ബോണസില്‍ ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്. തുഴക്കാര്‍ കുറവായിരുന്ന വേണുഗോപാലന്‍, ഉദയന്പറമ്പില് വെപ്പ് വള്ളങ്ങളുടെ ബോണസ് പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്മാനം ഏറ്റുവാങ്ങാതെ കാലതാമസം വരുത്തിയ ജവഹര്‍ തായങ്കരി ചുണ്ടന്റെ ക്യാപ്റ്റനെ ശാസിക്കണമെന്നും ബോണസിന്റെ 50 ശതമാനം ഫൈന്‍ ഈടാക്കണമെന്നും ട്രോഫി വിതരണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.
പിഴവുകള്‍ വരുത്തിയ വള്ളങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റിപ്പോര്ട്ടിന്മേല് നടപടിയെടുക്കാന്‍ യോഗം ജില്ലാ കളക്ടറെയും സബ് കളക്ടറേയും ചുമതലപ്പെടുത്തി. സബ് കമ്മിറ്റികള്‍ ഉടന്‍ വരവ്-ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് സബ്കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: