കല്‍പ്പറ്റ : വിശ്വകര്‍മ്മ സമുദായത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവകാശനിഷേധത്തിനെതിരെ ഇന്ന് വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരമ്പരാഗത തൊഴിലാളികളായ വിശ്വകര്‍മ്മജരുടെ തൊഴില്‍ സംരക്ഷിക്കുക, നിര്‍മ്മാണമേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം നിയന്ത്രിക്കുക, 60 വയസ്സ് പൂര്‍ത്തിയായ വിശ്വകര്മ്മതൊഴിലാളികള്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് മൂവായിരംരൂപയാര്ത്തി വിതരണം ചെയ്യുക, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന നിയമനങ്ങളില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് വര്‍ദ്ധിപ്പിച്ച ഉത്തരവ് വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
യന്ത്രവല്‍ക്കരണം സാര്‍വത്രികമായതോടെ വിശ്വകര്മ്മതൊഴിലാളികള് എല്ലാമേഖലയില്നിന്നും പുറന്തള്ളപ്പെട്ടിരിക്കുകയാണ്. ജീവനോപാധി കണ്ടെത്താനുള്ള തിരക്കിനിടെ പലരും ആത്മഹത്യ ചെയ്തു. സ്വര്ണ്ണതൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സഭ സര്‍ക്കാരിന് സമര്‍പ്പിച്ച സ്വര്ണ്ണഗ്രാമം പദ്ധതി അംഗീകരിച്ച് ആവശ്യമായ പ്രവര്‍ത്തനഫണ്ട് അനുവദിക്കണം.
നിര്‍മ്മാണ തൊഴിലാളിക്ഷേമനിധിബോര്ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണം. തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, തടി അധിഷ്ടിത വ്യവസായങ്ങള്‍ക്ക് വനംവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധയില്നിന്നും പരമ്പരാഗത തൊഴിലാളികള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കണം.
സ്വര്‍ണ്ണപണയ ഇടപാട് നടത്തുന്ന എല്ലാ ധനകാര്യസ്ഥാപനങ്ങളിലും പരമ്പരാഗത സ്വര്‍ണ്ണ തൊഴിലാളികളെ അപ്രൈസര്‍മാരായി നിയമിക്കണം. മറ്റ് സമുദായങ്ങളെപോലെ തന്നെ തങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും ഇവരെ അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി ആയി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു. ഉപവാസ സമരം കേരളാ വിശ്വകര്‍മ്മ സഭ സംസ്ഥാന സെക്രട്ടറി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് കെ.ഗണേശന്, ബോര്‍ഡ് മെമ്പര്‍ പി.കെ.സുരേഷ്കുമാര്‍, സംസ്ഥാന സമിതിയംഗം ടി.ഡി.ജഗനാഥ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സംഘടനയ്ക്ക് സംസ്ഥാനത്ത് 75 താലൂക്ക് യൂണിയനുകളിലായി 4500 ശാഖകളും 43 ലക്ഷം അംഗങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: