ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ ഉടമകള്‍ക്ക് തിരികെ കൊടുക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ സമീപനം നിരാശാജനകമാണെന്ന് കോടതി പറഞ്ഞു. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിലെ വിധി പറഞ്ഞ ജസ്റ്റിസ് ആര്‍എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് കോടതിയലക്ഷ്യ ഹര്‍ജി മാറ്റിയിട്ടുണ്ട്.
കേസിലെ നാല് സത്യവാങ്മൂലങ്ങളും ചീഫ് സെക്രട്ടറി മാപ്പപേക്ഷിച്ച് സമര്‍പ്പിച്ച ഒരു അപേക്ഷയുമാണ് ഇക്കഴിഞ്ഞ 14ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. നാല് രേഖകള്‍ ഒരുമിച്ച് സമര്‍പ്പിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് മറ്റ് ജോലികള്‍ ഒന്നുമില്ലെന്നാണോ സര്‍ക്കാരിന്റെയും ചീഫ് സെക്രട്ടറിയുടെയും വിചാരമെന്നും ബെഞ്ച് ചോദിച്ചു.
കേസില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് തേടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്കിയ പുതിയ അപേക്ഷ കോടതി സ്വീകരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നേരിട്ട് ഹാജരാകുന്നതിന് കോടതി ഇളവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: