കൊല്ലം: തികച്ചും വ്യത്യസ്തമായ ഒരുവിവാഹത്തിനുകൂടി പത്തനാപുരം ഗാന്ധിഭവന് വേദിയായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംസ്കൃതവിഭാഗം മേധാവിയായി വിരമിച്ച കൊട്ടാരക്കര തലവൂര്‍ നടുത്തേരി ദേവാലയത്തില്‍ പ്രൊഫ.കെ.വാസുദേവനുണ്ണിയുടെയും അഞ്ചല്‍ ഹൈസ്കൂളിലെ പ്രഥമാധ്യാപികയായി വിരമിച്ച ടി.എസ്.ലീലയുടെയും മൂത്ത മകന് അനില്ദേവിന്റെയും കാനഡയിലെ ഓള്‍ഡ്സ് ആല്‍ബര്‍ട്ട സ്വദേശി ഗ്രിഗറി ബാളിന്റെയും പമേല ജോബാളിന്റെയും മകള്‍ ഡെബോറ ബാളിന്റെയും വിവാഹമാണ് ഗാന്ധിഭവനിന് നടന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ അഗതികളുടെ സാന്നിദ്ധ്യത്തില്‍ ലളിതമായ, എന്നാല്‍ പ്രൗഡഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വധു നഴ്സാണ്. കാനഡ ആല്‍ബര്‍ട്ടയിലെ ഫെയര്‍വ്യൂ സ്കൂള്‍ ഡീന്‍ ആണ് അനില്‍ദേവ്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അനില്‍ദേവ് വീട്ടിലറിയിച്ചപ്പോള്‍ പിതാവ് വാസുദേവനുണ്ണി വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നു. ഗാന്ധിഭവന് അഭയകേന്ദ്രത്തില്‍ വച്ച് വിവാഹം നടത്തണമെന്നും അദ്ദേഹം തീരുമാനിച്ചു. 2011 ആഗസ്ത് 17 വാസുദേവനുണ്ണിയുടെ ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലിയുള്ള ഇളയമകന് അമല്‍ദേവും ബാംഗ്ലൂരിലെ ലാന്‍ഡ്മാര്‍ക്ക് എച്ച്ആര്‍ ആയി ജോലി ചെയ്യുന്ന പ്രീതി സത്യനും തമ്മിലുള്ള വിവാഹവും ഗാന്ധിഭവനിലായിരുന്നു. വിവാഹ ശേഷം വധൂവരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും അന്തേവാസികള്‍ക്കൊപ്പം വിവാഹസദ്യ കഴിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, മാനേജര്‍ വിജയന് ആമ്പാടി, ജി.ഭുവനചന്ദന്‍, പി.എസ്.അമല്‍രാജ്, പ്രസന്ന രാജന്, കെ. ഉദയകുമാര്‍, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: