ബാങ്കോക്ക്: തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ക്ഷേത്രത്തിനു സമീപമുണ്ടായ സ്ഫോടനത്തില്‍ 27 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ ചിഡ്ലോം ജില്ലയിലെ ഇരവന് ക്ഷേത്രത്തിന് സമീപം പ്രാദേശിക സമയം ഏഴുമണിയോടെയാണ് സ്ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെത്തിയ വിശ്വാസികളും സഞ്ചാരികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
സ്ഫോടനസ്ഥലത്തുനിന്ന് പൊട്ടാതെകിടന്ന മറ്റൊരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
അതേസമയം തായ്ലന്ഡ് പ്രതിരോധമന്ത്രി സംഭവത്തെ അപലപിച്ചു. ടൂറിസം വ്യവസായം തകര്‍ക്കാന്‍ വിനോദസഞ്ചാരികളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് തായ്ലന്ഡ് പ്രതിരോധമന്ത്രി പ്രവിത് വൊങ്സുവൊങ് പറഞ്ഞു.
തലസ്ഥാനനഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലത്താണ് ഇരാവാന് ക്ഷേത്രം. തൊട്ടടുത്തായി ഷോപ്പിങ് മാളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. മധ്യബാങ്കോക്കിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. ദിവസവും ആയിരക്കണക്കിന് ബുദ്ധസന്ന്യാസിമാര്‍ ഇരാവാന് ബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: