ന്യൂദല്‍ഹി: ആന എഴുന്നള്ളത്ത് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ്. ഉത്സവാഘോഷങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും എത്തിക്കുന്ന ആനകളെ പീഡിപ്പിക്കുന്നത് തടയാന്‍ രൂപം നല്കിയ ജില്ലാതല സമിതിയിലാണ് ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടത്. ആറാഴ്ചയ്ക്കകം രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
എത്ര ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കും എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ സമിതിക്ക് കൈമാറണം. രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കണം. എഴുന്നള്ളിപ്പിനിടെ ആനകളോട് ക്രൂരത കാണിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, ജില്ലാതല സമിതി, ദേവസ്വം മാനേജ്മെന്റ്, ക്ഷേത്ര ഭരണ സമിതി, ആനകളുടെ ഉടമകള്‍ എന്നിവര്‍ ഉറപ്പുവരുത്തണം.
ആനകളെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമേ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ആനകളെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബെങ്കളൂരു ആസ്ഥാനമായ സംഘടന നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആനകളുടെ രജിസ്ട്രേഷനും ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. എത്ര നാട്ടാനകള്‍ ഉണ്ടെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ കണക്കെടുക്കണം. ആനയുടമകള്‍ ഏലിഫന്റ് ഡേറ്റാബുക്കില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുമ്പാകെയാണ് ആനകളുടെ രജിസ്ട്രേഷന് നടപടികള്‍ നടത്തേണ്ടത്. ആനപരിപാലനച്ചട്ടം കര്‍ശനമായി നടപ്പാകുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ആനകളെ ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കാലങ്ങളായി തുടര്‍ന്നുവരുന്ന സമ്പ്രദായമാണെന്നും അതു നിയന്ത്രിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും ആന എഴുന്നള്ളിപ്പ് നിരോധിച്ചാല്‍ ഗുരുതരമായ പ്രത്യാഖാതങ്ങള്‍ക്ക് ഇടയാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കേരളത്തിന് മാത്രമാണ് ബാധകമാകുന്നത്.
നാട്ടാന പരിപാലനത്തിനായി 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലെ പത്താം വകുപ്പ് പ്രകാരമാണ് ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ മേല്‍നോട്ട ചുമതലയ്ക്കായി ജില്ലാതല സമിതികള്‍ രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: