കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കമ്മീഷന് ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്വവും ഉണ്ട്. എപ്പോള്‍ ഏതു സമയത്താണ് നടത്തേണ്ടതെന്ന് അവര്‍ക്ക് തീരുമാനിക്കാം. ഇക്കാര്യത്തില്‍ കോടതി ഇടപെടില്ല. ഒരു നിര്‍ദേശവും നല്കുകയുമില്ല, ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം. ഷെഫീക്ക് എന്നിവരുടെ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് എടുത്തതും ശ്രദ്ധേയമായി.
പുതിയ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ രൂപീകരണം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് വിധികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീലിന്മേല് നാളെ കോടതി ഇടക്കാല വിധി പറയും. സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്താല്‍ തെരഞ്ഞെടുപ്പ് വൈകും, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സമയം നടക്കും.
സര്‍ക്കാരിന്റെ പുതിയ വാര്‍ഡ് വിഭജനമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സമയമെടുക്കുമെന്നാണ് കമ്മീഷന് കോടതിയില്‍ അറിയിച്ചത്. 2010ലെ സ്ഥിതിയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ രൂപീകരിക്കാം. എന്നാല്‍, പുതിയ വാര്‍ഡ് വിഭജനക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ തെരഞ്ഞെടുപ്പ് വൈകും, കമ്മീഷന് കോടതിയില്‍ വ്യക്തമാക്കി.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നതുപോലെ തെരഞ്ഞെടുപ്പ് നടത്താന്‍ അഞ്ച് മാസത്തിലേറെ വേണ്ടെന്നും 50 ഉദ്യോഗസ്ഥരെ അധികം നിയമിച്ചാല്‍ വിഭജന പ്രക്രിയ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പരമാവധി 86 ദിവസം മാത്രമേ അതിന് എടുക്കൂയെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 2010 ല്‍ 978 പഞ്ചായത്ത് വിഭജിച്ചപ്പോള്‍ 65 ദിവസം മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്തുള്ളൂ. 2015 ല്‍ 204 പഞ്ചായത്ത് മാത്രമേ വിഭജിക്കുന്നുള്ളു, സര്‍ക്കാര്‍ വ്യക്തമാക്കി.
വിഭജനത്തിന് എതിരെ ഈ മാസം പത്തിനു മാത്രമാണ് സിംഗിള്‍ ബെഞ്ച് വിധി വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയും വിഭജന പ്രക്രിയ വൈകാന്‍ കാരണമായി, സര്‍ക്കാര്‍ ബോധിപ്പിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2010ലെ വാര്‍ഡ് വിജഭജനം 2001ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തി. അതിനു ശേഷം 2011ല്‍ പുതിയ സെന്‍സസ് പൂര്‍ത്തിയായി. ജനസംഖ്യാനുപാതത്തില്‍ വലിയ മാറ്റവും വന്നു. വിഭജനം വേണമെന്നു പറയുന്നതിന് കാരണമിതാണ് -സര്‍ക്കാരിന് വേണ്ടി പഞ്ചായത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.ബി. സാബുകുട്ടന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പുതിയ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ വീഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കാന്‍ വൈകിയത്. ഇതുവരെ സര്‍ക്കാര്‍ ജില്ലാ പഞ്ചായത്ത് രൂപീകരണം ആയി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ധരിപ്പിച്ചു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യരുത് എന്ന് എതിര്‍കക്ഷികളുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ വൈകാന്‍ കാരണം സിംഗിള്‍ ബെഞ്ച് ഉത്തരവാണെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: