തകഴി: കുടിവെള്ള പദ്ധതിയ്ക്കായി എടുത്ത കുഴിയില്‍ വാഹനങ്ങള്‍ താഴ്ന്ന് യാത്രക്കാര്‍ക്ക് പരിക്ക്. പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 9.30ഓടെ തകഴി ചാലുകടവ് പാലത്തിനു കിഴക്കുഭാഗത്തായിരുന്നു റോഡ് ഉപരോധിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റോഡ് തകര്ത്തിട്ടിരിക്കുകയാണ്. ഇതാണ് വാഹനങ്ങള്‍ താഴാനും യാത്രക്കാര്‍ക്കും ഭീഷണിയാകാനും കാരണമായത്. ഇതിനകം നിരവധി പേര്‍ക്ക് കുഴിയില്‍ വീണ് ഗുരുതരപരിക്കേല്‍ക്കുകയും നാലോളം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും ഇതിനെയെല്ലാം പുച്ഛിച്ചുതള്ളിയാണ് ജില്ലാ ഭരണകൂടവും കരാറുകാരനും റോഡിലെ കുഴികളുമായി മുന്നോട്ടു പോകുന്നത്.
ആഴ്ചകള്‍ മുമ്പ് ഇവിടെ കെഎസ്ആര്‍ടിസി ബസും സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന നടന്ന സമരത്തിനുശേഷം ഏതാനും ലോഡ് കരിങ്കല്‍ വേസ്റ്റിറക്കി കുഴിയടച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ ഇവിടെ നിരവധി വാഹനങ്ങള്‍ താഴ്ന്നു. ഇന്നലെ രാവിലെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരാകുകയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജ്യോതിഷ്, വൈസ് പ്രസിഡന്റ് മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറോളം തിരുവല്ല- തകഴി റോഡ് ഉപരോധിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ എത്തി ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പിന്നീട് എഡിഎം ടി.ആര്. ആസാദ് സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധത്തില്‍ നിന്നും പിന്മാറാന് ഇവര്‍ തയ്യാറായില്ല.
ഒടുവില്‍ പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എത്തി റോഡു നിര്‍മ്മാണം ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 1.45ഓടെ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് രാവിലെ കളക്ടര്‍ തകഴി പഞ്ചായത്താഫീസില്‍ എത്തി രാഷട്രീയ പാര്‍ട്ടികളുമായും സാംസ്കാരിക സംഘടനകളുമായും സംസാരിച്ച് ഇതിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണാന്‍ തീരുമാനിച്ചതായും അറിയിച്ചു. ബിജെപി സമരം നടന്നതിന് പടിഞ്ഞാറു ഭാഗത്ത് തകഴി ക്ഷേത്രത്തിനു സമീപം സിപിഎം നേതാക്കളും റോഡ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: