ആലപ്പുഴ: ഓണത്തിന് മുന്നോടിയായി ജില്ലയുടെ തീരപ്രദേശങ്ങളില്‍ അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെയുള്ള റെയ്ഡുകള്‍ എക്സൈസ്- പൊലീസ് വകുപ്പുകള്‍ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ പറഞ്ഞു. വൈകുന്നേരങ്ങളില്‍ റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശം നല്കിയുട്ടുണ്ട്. കായല്‍ത്തീരത്തോട് ചേര്‍ന്ന് അനധികൃത മദ്യവില്‍പ്പനയും ചാരായനിര്മ്മാണവും കൂടുതലാണെന്ന നിഗമനത്തിന്റെ അടുസ്ഥാനത്തിലാണിത്. അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലമായതിനാല്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് അബ്കാരി മേഖലയിലെ കുറ്റക്യത്യങ്ങള്‍ തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റും തുറന്നു. ഏതു സമയവും പരിശോധന നടത്തുന്നതിന് രണ്ട് സ്ട്രൈക്കിങ് ഫോഴ്സും രംഗത്തുണ്ട്.
മെയ് 25 ലെ കഴിഞ്ഞ യോഗത്തിനു ശേഷം ഇന്നു വരെ ജില്ലയില്‍ 2771 റെയ്ഡുകള്‍ നടത്തി. 623 അബ്കാരി കേസ്സുകളും, 16 എന്‍.ഡി.പി.എസ് കേസ്സുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ 634 പേരെ പ്രതികളായി ചേര്‍ക്കുകയും അതില്‍ 615 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2222 ലിറ്റര്‍ സ്പിരിറ്റും, 55 ലിറ്റര്‍ ചാരായവും, 511 ലിറ്റര്‍ വിദേശമദ്യവും, 1290 ലിറ്റര്‍ കോടയും, 8.621 കിലോഗ്രാം കഞ്ചാവും, 78 ലിറ്റര്‍ അരിഷ്ടവും, 63.1 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു. ഇക്കാലയളവില്‍ 7411 വാഹന പരിശോധനകള്‍ നടത്തിയിട്ടുളളതും വ്യാജമദ്യം കടത്തുന്നതിന് ഉപയോഗിച്ച 12 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 43 സംയുക്ത റെയ്ഡുകളും, പോലീസ് -റവന്യൂ പാര്‍ട്ടിയുമായി ചേര്‍ന്ന് 22 സംയുക്ത റെയ്ഡുകളും നടത്തിയിട്ടുണ്ട്. 3301 പാക്കറ്റ് ഹാന്‍സും 956 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
പൊതു സ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നതായുളള പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 335 കേസുകള്‍ ജില്ലയില്‍ വിവിധ ഓഫീസുകളിലായി രജിസ്റ്റര്‍ ചെയ്തു. വിദ്യാലയങ്ങള്‍ക്കു സമീപം ഷാഡോ എക്സൈസിനെ നിയോഗിക്കുകയും ജില്ലയില്‍ കഴിഞ്ഞ യോഗത്തിനുശേഷം 214 കേസുകള്‍ പുകയില വില്‍പ്പനക്കെതിരെ എടുക്കുകയും 31600 രൂപ പിഴയായി ഈടാക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പുന്നപ്ര, മാവേലിക്കര, നാരകത്തറ,താമല്ലാക്കല്‍, ലക്ഷിത്തോപ്പ്, കുറത്തിക്കാട്, ആറാട്ടുപുഴ, ഊളത്തെരുവ്, അരൂര്‍, ഏവൂര്‍, ഏവൂര്ക്ഷേത്രം, മാരാരിക്കുളം, അരീപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വ്യാജമദ്യം വില്‍ക്കുന്നതായുളള മുന്‍ യോഗത്തിലെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് റെയ്ഡുകള്‍ നടത്തി ഒമ്പത് കേസുകള്‍ കായംകുളം, കാര്‍ത്തികപ്പളളി റേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പതുമണിമുതല്‍ രാത്രി ഒമ്പതുമണിവരെയാക്കി നിജപ്പെടുത്തി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സേഫ് കാമ്പസ് ക്ലീന്‍ കാമ്പസ് പദ്ധതികളുടെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിലും മദ്യ-മയക്കുമരുന്ന് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. മെയ് മാസത്തില്‍ അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റകേസില്‍ 66 പ്രതികളെ അറസ്റ്റുചെയ്തു.മയക്കുമരുന്നു കേസുകളില്‍ 34 പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ കേസില്‍ 176 പേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 110 പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: