ആലപ്പുഴ: പി. കൃഷ്ണപിള്ളയുടെ 67-ാം ചരമവാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് കൊണ്ടാടുമ്പോള്‍ മുന്നില്‍നില്‍ക്കുന്നത് കൃഷ്ണപിള്ളയുടെ സ്മാരകം കത്തിക്കാനും പ്രതിമ തകര്‍ക്കാനും ഗൂഢാലോചന നടത്തിയവര്‍.
ഇവരില്‍ പലരും ഇന്ന് കണ്ണര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാര്‍ച്ചന നടത്താനെത്തുന്നതില് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ച് അട്ടിമറിച്ച കേസുകളുടെ പട്ടികയിലൊന്നായി കൃഷ്ണപിള്ള കേസും മാറി. സ്മാരകം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പുറത്തുവന്നാല്‍ സിപിഎമ്മിന് മാത്രമല്ല, കോണ്‍ഗ്രസിനും മുഖം നഷ്ടമാകും.
സ്മാരകം സിപിഎമ്മുകാര്‍ തന്നെ തകര്‍ത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ചരമ വാര്‍ഷികമാണിത്. പക്ഷെ പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണകമ്മീഷന് എവിടെയെന്ന അണികളുടെ ചോദ്യത്തിന് മാത്രം ഉത്തരമില്ല. ചില മുതിര്‍ന്ന നേതാക്കളും സാധാരണ പ്രവര്‍ത്തകരും വിവിധ കമ്മറ്റികളും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ ഉന്നതതല അന്വേഷണ കമ്മീഷന് രൂപീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറിക്കും കത്തകളയച്ച് കുഴഞ്ഞു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.
2013 ഒക്ടോബര്‍ 31നാണ് കൃഷ്ണപിള്ള സ്മാരകം കത്തിച്ചത്. തുടക്കത്തില്‍ അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥര്‍ ഒത്തുകളിച്ച് തെളിവുകള്‍ നശിപ്പിച്ചു. പിന്നീട് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് പ്രതികളായ അഞ്ചു സിപിഎമ്മുകാരെ വലയിലാക്കിയത്. ഇവരെ സഹായിച്ച ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ ക്രൈംബ്രാഞ്ചിലും സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ പൊടുന്നനെ അന്വേഷണം വഴിമുട്ടി. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഡിജിപിയോട് കോടതി നിലപാട് തേടിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച മുഴുവന്‍ രേഖകളും നിലവില്‍ ഡിജിപിയുടെ വശമാണ്.
കൃഷ്ണപിള്ള സ്മാരകവും തൊട്ടടുത്ത് കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്തൂപവും തകര്‍ത്തത് മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ഓഫീസിനായി ബഹുനിലമന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരകമന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിക്കാതിരുന്നതില് അണികളില്‍ അമര്‍ഷമുണ്ട്. 1948ല്‍ 42-ാമത്തെ വയസില്‍ കൃഷ്ണപിള്ള ഒളിവു ജീവിതത്തിനിടെ മരിച്ചത് മുഹമ്മ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍ വീട്ടിലാണ്. ഓലപ്പുര നവീകരിക്കുകയും ഇവിടെ കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയും ചെയ്തതല്ലാതെ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും സിപിഎം നേതൃത്വം തയാറായിട്ടില്ല.
ലൈബ്രറി, ഗവേഷണകേന്ദ്രം, സ്മാരകം എന്നിവ അവിടെ നിര്‍മ്മിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. കണ്ണര്‍കാട് ചെല്ലിക്കണ്ടത്ത് സ്മാരകം നിര്‍മ്മാണത്തിനായി പാര്‍ട്ടി ഫണ്ടുശേഖരണം തുടങ്ങിയെങ്കിലും പിന്നീട് ആ പണം ഉള്‍പ്പെടെ കൃഷ്ണപിള്ള സ്മാരകമെന്ന പേരില്‍ ആലപ്പുഴ നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. റിസോര്‍ട്ട് മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് കൃഷ്ണപിള്ളയുടെ പേരില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് വിഎസ് പക്ഷമായിരുന്നു ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നതെങ്കില്‍ കൃഷ്ണപിള്ള അന്ത്യശ്വാസം വലിച്ച വീട് കത്തിച്ച കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം തന്നെ വിഎസ് അനുകൂലികളാണെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: