കല്‍പ്പറ്റ: വയനാട്ടിലെ കൃഷ്ണഗിരി ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിച്ചു. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ചതുര്‍ദ്ദിന മത്സരത്തിന് തുടക്കം കുറിച്ചതോടെയാണ് കൃഷ്ണഗിരി സ്റ്റേഡിയത്തിനും അന്താരാഷ്ട്ര പ്രശസ്തി കൈവന്നത്. മുന്‍പ് ചില ആഭ്യന്തര മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യ അനൗദ്യോഗിക അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ ഇവിടെ ആരംഭിച്ചത്.
ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 88 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്. 112 റണ്‍സെടുത്ത ഓംഫിലെ റമേലയും 55 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്ന ബാവുമയുടെയുംേ 50 റണ്‍സെടുത്ത ഹെന്റിക്കസിന്റെയും മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചത്. 55 റണ്‍സുമായി ബാവുമയും റണ്ണൊന്നുമെടുക്കാതെ ഡെയ്ന്‍ പെയ്ഡറ്റുമാണ് ക്രീസില്‍.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ എ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഹെന്റിക്കസും (50) വാന്‍ സിലും (28) ചേര്‍ന്ന് മികച്ച തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ വാന്‍ സിലിനെ ജയന്ത് യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ഡി ബ്രൂയന് ഹെന്റിക്കസിന് മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഈ കൂട്ടുകെട്ടും ഇന്ത്യ പിരിച്ചു.
87 പന്തുകളില്‍ നിന്ന് 7 ഫോറും രണ്ട് സിക്സറുമടക്കം 50 റണ്‍സെടുത്ത ഹെന്റിക്കസിനെ ഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗില്‍ വിക്കറ്റ് കീപ്പര്‍ ബെയ്ന്‍സ് കയ്യിലൊതുക്കി. പിന്നീട് ഡി ബ്രൂയനും ഓംഫിലെ റമേലയും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു. എന്നാല്‍ സ്കോര്‍ 157-ല്‍ എത്തിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.
63 പന്തുകള്‍ നേരിട്ട് 38 റണ്‍സെടുത്ത ഡി ബ്രൂയനെ അക്ഷര്‍ പട്ടേലിന്റെ ബൗളിംഗില്‍ വിജയ് ശങ്കര്‍ പിടികൂടി. പിന്നീട് റമേലക്കൊപ്പം ബാവുമ ഒത്തുചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയത് 136 റണ്‍സ്. ഒടുവില്‍ സ്കോര്‍ ബോര്‍ഡില്‍ 293 റണ്‍സ് ആയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 197 പന്തുകളില്‍ നിന്ന് 12 ഫോറും മൂന്ന് സിക്സറുമടക്കം 112 റണ്‍സെടുത്ത ഓംഫിലെ റമേലയെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അങ്കുഷ് ബെയ്ന്‍സ് പിടികൂടി. ഇന്ത്യക്ക് വേണ്ടി ഓഫ് സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: