ലണ്ടന്‍: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍താരം അതിഥി ചൗഹാന് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് അതിഥി സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബായ വെസറ്റ്ഹാം യുണൈറ്റഡിന്റെ വനിതാ ടീമിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ അതിഥി ഇടംപിടിച്ചത്. ഇംഗ്ലീഷ് ലീഗിലെ മൂന്നാം ഡിവിഷനിലാണ് വെസ്റ്റ്ഹാം യുണൈറ്റഡ് കളിക്കുന്നത്.
എന്നാല്‍ ടീമിനായി ആദ്യ മത്സരത്തിനിറങ്ങിയ അതിഥിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. കവന്‍ട്രി സിറ്റിക്കെതിരായ ആദ്യ മത്സരത്തില്‍ അതിഥി ഗോള്‍വലയം കാത്ത വെസ്റ്റ് ഹാം യുണൈറ്റഡ് 5-0ന്റെ തോല്‍വി ഏറ്റുവാങ്ങി.
ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയില്‍ എംഎസ്സി സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് അതിഥി. സര്‍വ്വകലാശാലയുടെ ടീമിലും അതിഥി അംഗമാണ്.
നോര്‍വെയിലെ ഒന്നാം ഡിവിഷന് ലീഗില്‍ കളിക്കുന്ന പുരുഷ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ശേഷം പ്രമുഖ വിദേശ ക്ലബുമായി കരാറിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് അതിഥി. ഇന്ത്യയില്‍ വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കായി ദേശീയ ലീഗില്ലാത്താതിനാല് പ്രമുഖരായ താരങ്ങളിലേറെയും മാലിദ്വീപ് ക്ലബുകള്‍ക്കായാണ് കളിക്കുന്നത്.
ടീമിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് അതിഥി പറഞ്ഞു. കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് പുരുഷ ടീമിന്റെ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അതേ ജേഴ്സിയണിഞ്ഞ് കളിക്കാന്‍ സാധിച്ചത് സ്വപ്നതുല്യ നേട്ടമാണെന്നും അതിഥി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ ചാമ്പ്യന്മാരായ സാഫ് വനിതാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് ബാറിന് കീഴിലെ അതിഥിയുടെ പ്രകടനമാണ്. നേരത്തെ ഇന്ത്യന്‍ വംശജയായ തന്വി ഹാന്‍സും ഇംഗ്ലീഷ് ക്ലബായ ടോട്ടനമിനുവേണ്ടിയും ഫുള്ഹാമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശമുള്ള തന്വി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: