ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ടീമിലെത്തിയ ക്രിസ്റ്റിയന്‍ ബെന്റക്കെയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. പുതിയ സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. വിജയത്തോടെ ലിവര്‍പൂളിന് രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റായി. പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ലിവര്‍പൂള്‍.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനായിരുന്നു മുന്‍തൂക്കം. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ ബേണ്‍മൗത്ത് താരങ്ങളേക്കാള്‍ മുന്നിലായിരുന്നു. എന്നാല്‍ ഷൂട്ടിംഗിലെ പിഴവ് മികച്ച ജയം നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.എതിര് പോസ്റ്റ് ലക്ഷ്യമാക്കി 18 തവണ ഷോട്ടുകള്‍ പായിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ആദം ലല്ലാനയും കൗടീഞ്ഞോയും ബെന്റക്കയും ഹെന്‍ഡേഴ്സണും ഉള്‍പ്പെട്ട താരനിര അവസരങ്ങള്‍ തുലച്ചുകളയുന്നതിലാണ് മികവ് പ്രകടിപ്പിച്ചത്. മറുവശത്ത് ബേണ്‍മൗത്തും അടങ്ങിയിരുന്നില്ല. 13 തവണ അവര്‍ എതിര് പോസ്റ്റിലേക്ക് ഷോട്ടുകള്‍ പായിച്ചു.
കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 25-ാം മിനിറ്റ് വരെ വല കുലുങ്ങിയില്ല. ഒടുവില്‍ 26-ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. കോര്‍ണറിനൊടുവില്‍ പന്ത് ലഭിച്ച ഹെന്ഡേഴ്സണ് നല്കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ നില്‍ക്കുകയായിരുന്ന ബെന്റക്കെ വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബേണ്‍മൗത്ത് ഗോളി നിസ്സഹായനായി. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂളിനും പ്രത്യാക്രമണത്തിലൂടെ എതിരാളികളെ വിറപ്പിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ബേണ്‍മൗത്ത് താരങ്ങള്‍ക്കും കഴിഞ്ഞില്ല.
ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച എവേ മത്സരത്തില്‍ ആഴ്സണലാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: