തിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യകൃഷ്ണ മൂര്‍ത്തിയുടെ തിരുവനന്തപുരം സംഗീതകോളേജിനു സമീപത്തെ വീടായ സൂര്യചൈതന്യയില് എത്തിയാല്‍ സര്‍വ്വം ഗണേശമയം. മണ്ണിലും വിണ്ണിലും തൂണിലും ഈശ്വര ചൈതന്യം എന്നത് അറിയണമെങ്കില്‍ സൂര്യപ്രഭയിലെ ഉമ്മറം മുതല്‍ അടുക്കള വരെയും പുറത്തിറങ്ങിയാല്‍ മതിലിനു ചുറ്റും ഒന്ന് കണ്ണോടിക്കണം. വിവിധ ഭാവങ്ങളിലെ ഗണേശ വിഗ്രഹങ്ങള്‍. ഒന്നിനോട് ഒന്ന് സാമ്യമുള്ള ഒരു വിഗ്രഹവും സൂര്യപ്രഭയില്‍ ഇല്ല.
ഇരുപത് വര്‍ഷമായി തുടങ്ങിയതാണ് തന്റെ ഇഷ്ടദേവന്റെ വിഗ്രഹങ്ങളും പ്രതിമകളും ചിത്രങ്ങളും ശേഖരിക്കല്‍. ഒന്നും പണം കൊടുത്ത് വാങ്ങിയവ അല്ല. സ്വാതി തിരുനാള്‍ പൂജിച്ചിരുന്ന കൃഷ്ണശിലയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം മുതല്‍ നെല്‍സണ്‍ മണ്ഡേല നല്കിയ വിഗ്രഹം വരെ ശേഖരത്തിലുണ്ട്. സ്വാതിതിരുനാളിന്റെ കാലത്തെ വിഗ്രഹം കവടിയാര്‍ കൊട്ടാരത്തിലെ ഉത്രാടം തിരുനാളാണ് കൃഷ്ണമൂര്‍ത്തിക്ക് നല്‍കിയത്. പൊതുവെ ഗണേശപ്രിയനായ കൃഷ്ണമൂര്‍ത്തിയെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി ഉത്രാടം തിരുനാള്‍ വിഗ്രഹം നല്‍കുകയായിരുന്നു. പൂജാമുറിയിലാണ് ഈ വിഗ്രഹത്തിന്റെ സ്ഥാനം. വീടിന്റെ ഉമ്മറത്ത് ആറടിയോളം ഉയരത്തില്‍ ഒറീസ്സയില്‍ നിന്നു കൊണ്ടുവന്ന റെഡ് സ്റ്റോണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങളെ വണങ്ങിവേണം അകത്തേക്കു കടക്കാന്‍. തുടര്‍ന്ന് സ്വീകരണ മുറിയില്‍ ലോഹത്തില്‍ തീര്‍ത്ത ചെറുതും വലുതുമായ വിവിധ ഭാവങ്ങളിലുള്ള വിഗ്രഹങ്ങള്‍. ഊണുമുറിക്ക് ചുറ്റും ചുമരിലും പീഠങ്ങളിലുമായി വെണ്ണക്കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങളും കാരിക്കേച്ചര്‍ തരത്തിലുള്ള വിഗ്രഹങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു.
ഒന്നാം നിലയിലെ ചിത്രകലാമുറിയില് കയറിയാല്‍ ലോകത്തെ ഏറ്റവും ചെറിയ ഗണേശ വിഗ്രഹം കാണാം. അര ഇഞ്ചില്‍ താഴെയുള്ള ഗണപതി വിഗ്രഹം. സമീപത്തായി ഒറ്റത്തടിയില്‍ തീര്‍ത്ത ചൈനയില്‍ നിന്നുള്ള ഗണപതി വിഗ്രഹവും നെല്‍സണ്‍ മണ്ടേല നല്കിയ വിഗ്രഹവും സ്ഥാനം പിടിച്ചിട്ടുണ്ട്. തായ്ലന്ഡ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളും ഇതിനു സമീപത്തായുണ്ട്. ഗണേശഭഗവാന്റെ ചിത്രങ്ങളില്‍ അപൂര്‍വ്വമായി കാണാറുള്ള വിഘ്നേശ്വരഭഗവാനു പാര്‍വ്വതി ദേവി മുലപ്പാല്‍ കൊടുക്കുന്ന ചിത്രവുമുണ്ട് ശേഖരത്തില്‍.
അടുക്കളയില്‍ കയറിയാല്‍ ഭക്ഷണ പ്രിയനായ ഗണേശനെ പാചകം ചെയ്യുന്നത് വീക്ഷിക്കുന്ന തരത്തില്‍ സുന്ദരമായി സ്ഥാപിച്ചിരിക്കുന്നു. അടുക്കള വഴി വീടിനു പുറത്തിറങ്ങിയാല്‍ മതില് നിറയെ ഗണേശ വിഗ്രങ്ങളും ചിത്രങ്ങളും. മതിലില്‍ വെട്ടുകല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയോളം ഉയരത്തിലുള്ള വിഗ്രഹങ്ങള്‍ പിടിപ്പിച്ചിരിക്കുന്നു. വീടു ചുറ്റി കന്നിമൂലയില്‍ എത്തിയാല്‍ സുന്ദരമായൊരു പൂന്തോട്ടത്തിനു സമീപം പ്രത്യേക മണ്ഡപത്തിലെ ഗണേശ വിഗ്രഹ പ്രതിഷ്ഠയും ദര്‍ശിക്കാം.
ഗണേശ വിഗ്രഹങ്ങള്‍ക്ക് മാത്രമായാണ് സൂര്യചൈതന്യ എന്നപേരില്‍ ഇരുനില വീട് പണിതതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിഗ്രഹങ്ങള്‍ പണം കൊടുത്ത് വാങ്ങിയതല്ല. എല്ലാം പലസ്ഥലങ്ങളില്‍ നിന്നു കിട്ടിയത്. ചിലര്‍ പതിനായിരത്തോളം രൂപ സ്വന്തം കീശയില്‍ നിന്നു ചെലവഴിച്ച് വാഹനത്തില്‍ കൊണ്ടു വന്നവ. ഏകദേശം രണ്ടായിരത്തോളം വിഗ്രഹങ്ങള്‍ ശേഖരത്തിലുണ്ട്.
സൂര്യ കൃഷ്ണമൂര്‍ത്തി കാത്തുസൂക്ഷിക്കുന്ന വിഗ്രഹങ്ങളെ കാണാന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭം വര്‍ഷത്തില്‍ ഒരു തവണ മാത്രംമാണ്. വിനായക ചതുര്‍ത്ഥി ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വീടിനുള്ളില്‍ പ്രവേശിച്ച് വിഗ്രഹങ്ങളെ കാണാം. ഈ ദിവസം കഴിഞ്ഞാലും വിഗ്രങ്ങല് ഇതേ സ്ഥാനത്തു തന്നെ ഉണ്ടാകും. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മൂന്ന് ഗണേശ വിഗ്രഹങ്ങളോ ചിത്രങ്ങളോ ലഭിക്കുന്നുണ്ടെന്ന് സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു.
വിഗ്രഹ നിമജ്ജനം ഇന്നും
ഗണേശോത്സവത്തിന്റെ ഭാഗമായി നാടിന്റെ നാനാഭാഗങ്ങളില്‍ ഗണേശ പൂജ നടന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സമാജോത്സവത്തിന്റെ ഭാഗമായി ഇന്നലെ ചിലയിടങ്ങളില്‍ ഗണേശ വിഗ്രഹ നിമജ്ജനം നടന്നു. ചില പ്രദേശങ്ങളില്‍ ഇന്നാണ് വിഗ്രഹ നിമജ്ജനം. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തവണ ഗണേശോത്സവങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: