കൊല്ലം: തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സില്ലാത്തതും വൃത്തിഹീനമായി പ്രവര്‍ത്തിച്ചതുമായ നാല് ഹോട്ടലുകള്‍ പൂട്ടി. പഴകിയ ആഹാരങ്ങള്‍ നശിപ്പിച്ചു. മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച അഞ്ചാലുംമൂട്, വാഴങ്ങല്‍ കവല, കടവൂര്‍, മതിലില്‍, വെങ്കേക്കര എന്നിവിടങ്ങളിലെ ഹോട്ടലുകളും ചായക്കടകളുമാണ് നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചിട്ട് വൃത്തിയാക്കാനായി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. റെഫ്രിജറേറ്റിലും അല്ലാതെയും സൂക്ഷിച്ചിരുന്ന ദോശ, വിവിധ ഇറച്ചി കറികള്‍, ചോറ്, പഴകിയ എണ്ണ, അഴുകിയ മലക്കറികള്‍, പഴവര്‍ഗങ്ങള്‍, തീയതി കഴിഞ്ഞ കവര്‍പാല്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടും. പഞ്ചായത്തില്‍ വളരെ മോശമായി പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, വെള്ളം പരിശോധിച്ച് കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പുവരുത്തുക, ജ്യൂസും ഐസും നല്ല വെള്ളത്തില്‍ തയ്യാറാക്കുക, കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടിപൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, വ്യക്തിശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, മലിനപ്പെടാത്ത വിധം ആഹാരം പാകം ചെയ്യുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, പഞ്ചായത്ത് ലൈസന്‍സ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
നേരത്തെയുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ചില പാചകക്കാര്‍ ദേഹത്ത് ഏപ്രണ്‍, തലയില്‍ തൊപ്പി എന്നിവ ധരിക്കാന്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോഡാ ഫാക്ടറി, ബേക്കറികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ തുടങ്ങിയവയും പരിശോധിച്ചു. സേഫ് കേരളയുടെ ഭാഗമായി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്.ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച് ഐ മാരായ വിജീഷ്, എ. രാജേഷ്, വീ.കെ. അരുണ്‍, മഴ്സിലിന്‍, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: