വിദ്യാവതീ ഗുണവതീ
രത്നാലങ്കാരഭൂഷിതാ
ലക്ഷ്മീ ദക്ഷാംശസംഭൂതാ
ദക്ഷിണാ സര്‍വപൂജിതാ
707. വിദ്യാവതീ – എല്ലാ വിദ്യകളും സ്വാധീനത്തിലുള്ളവള്. ഇനിയുള്ള ഏതാനും നാമങ്ങള്‍ ദക്ഷിണാ എന്ന ദേവീമൂര്ത്തിയെക്കുറി ച്ചായതിനാല് എല്ലാ വിദ്യകളെയും പ്രയോഗക്ഷമമാക്കുന്നവള് എന്നു വ്യാഖ്യാനിക്കാം. പ്രയോഗിക്കാനാകാത്ത വിദ്യ പിശുക്കന്റെ കൈയിലെ ധനംപോലെയാണ്. അതു പ്രയോഗിച്ചാലേ പ്രയോക്താവിനും ലോകത്തിനും പ്രയോജനപ്പെടു.
708. ഗുണവതീ – ഗുണങ്ങളുള്ളവള്‍. ഗുണം എന്ന പദത്തെ ”ഒരു വസ്തുവിനെയോ ആശയത്തെയോ പ്രതിഭാസത്തെയോ അതാക്കി നിലനിറുത്തുകയും പ്രവൃത്തിപ്പിക്കുകയും ചെയ്യുന്ന പ്രതേ്യകത” എന്നു നിര്‍വചിക്കാം. നന്മ, മേന്മ, മെച്ചം, ലാഭം, നേട്ടം, ചരട് എന്നീ അര്‍ത്ഥങ്ങളില്‍ ഈ പദം പ്രയോഗിക്കാറുണ്ട്. പഞ്ചഭൂതങ്ങളെ ആശ്രയിക്കുന്നു രൂപം, രസം, ഗന്ധം, സ്പര്‍ശം, ശബ്ദം എന്നിവയെയും സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിഭാവങ്ങളെയും ഗുണം എന്നുപറയും. വില്ലിന്റെ ഞാണിനെയും വീണപോലുള്ള തന്ത്രിവാദ്യങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന കമ്പിയെയും ഗുണം എന്നുപറയും. കാവ്യങ്ങളിലും മറ്റു കലകളിലുമുള്ള രസിപ്പിക്കുന്ന ധര്‍മ്മത്തെയും ഔഷധങ്ങളുടെ രോഗനിവാരണക്ഷമതയെയും ശരീരത്തിന്റെ ആധാരകലകളായ വാതം. പിത്തം, ശ്ലേഷ്മം എന്നിവയെയും ഗുണങ്ങളെന്നു പറയാം. (വാതപിത്തകഫങ്ങളെ ദോഷങ്ങളെന്നാണ് സാധാരണയായി പറയുന്നത്). ഈ പറഞ്ഞതില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും അത് ദേവിയുടെ വിഭൂതികളുടെ അല്പാംശം മാത്രമാണെന്ന് കാണാം. അതിനാല്‍ എല്ലാ ഗുണങ്ങള്‍ക്കും ആധാരമായ ദേവിയെ ഗുണവതിയായി സ്തുതിക്കുന്നു.
709. രത്നാലങ്കാരഭൂഷിതാ – രത്നം എന്ന പദം വിലപിടിപ്പുള്ളതും പ്രകാശമുള്ളതുമായ കല്ല് എന്ന അര്‍ത്ഥത്തിലാണ് അധികം പ്രയോഗം. മേന്മയേറിയും വിശിഷ്ടവുമായ ഏതിനെയും രത്നം എന്നുപറയും. ”രമയതി ഇതി രത്നം” എന്നും ”രമതേ അനേന ഇതി രത്നം” എന്നും ആചാര്യന്മാര് രത്നത്തെ നിര്‍വചിക്കുന്നു. പുരുഷരത്നം, സ്ത്രീരത്നം തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം. രമിപ്പിക്കുന്ന സ്വഭാവമുള്ളതെന്നു പ്രസിദ്ധമായ ഏതിനെയും രത്നമെന്ന് ആലങ്കാരികമായി പറയാം. രത്നാലങ്കാരഭൂഷിതാ എന്ന നാമം ദേവിയുടെ സ്ഥൂലരൂപവര്ണനയില് രത്നം പതിച്ച ആഭരണങ്ങളണിഞ്ഞ ദേവിയെ സ്തുതിക്കുന്നതായി ഒരു വ്യാഖ്യാനം. പ്രപഞ്ചത്തിലുള്ള ശ്രേഷ്ഠമായവ എല്ലാം ദേവി അലങ്കാരമായി സ്വീകരിക്കുന്നു എന്നും വ്യാഖ്യാനിക്കാം.
710. ലക്ഷ്മീദക്ഷാംശസംഭൂതാ – ലക്ഷ്മീദേവിയുടെ വലതുവശത്തുനിന്നുണ്ടായവള്. രുചി എന്ന പ്രജാപതിക്ക് ആകൂതി എന്ന ഭാര്യയില്‍ ജനിച്ച രണ്ടു മക്കളാണ് യജ്ഞനും ദക്ഷിണയും. ദക്ഷിണാദേവിക്ക് സുശീല എന്നപേരില്‍ വീണ്ടും ജനിക്കേണ്ടിവന്നു. സുശീല രാധാദേവിയുടെ തോഴിയായിരുന്നു. ശ്രീകൃഷ്ണനുമായി സുശീല ബന്ധപ്പെട്ടതറിഞ്ഞു കോപിച്ച രാധാദേവി ഗോ ലോകത്തു കടന്നാല്‍ ഭസ്മമായിപ്പോകട്ടെയെന്നു ശപിച്ചു പുറത്താക്കി. സുശീല തപസ്സുചെയ്തു മഹാലക്ഷ്മിയെ പ്രസാദിപ്പിച്ച് ആ ദേവിയില്‍ ലയിച്ചു. ദക്ഷിണാദേവിയുടെ അവതാരകമായ സുശീല മഹാലക്ഷ്മിയില്‍ ലയിച്ചപ്പോള്‍ യാഗങ്ങള്‍ക്കു ഫലമില്ലാതായി. ഫലമില്ലാതായപ്പോള്‍ ആളുകള്‍ യാഗം ചെയ്യാതായി. ദേവന്മാര്ക്കു യജ്ഞാംശം കിട്ടാതായപ്പോള്‍ അവര്‍ ബ്രഹ്മദേവനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് വിഷ്ണുവിനെ പ്രസാദിപ്പിച്ചു. വിഷ്ണു മഹാലക്ഷ്മിയുടെ വലതുവശത്തുനിന്ന് ദക്ഷിണാദേവിയെ ആകര്‍ഷിച്ച് ബ്രഹ്മദേവനു കൊടുത്തു. ബ്രഹ്മദേവന് ദേവിയെ യജ്ഞം പുരുഷനും സമര്‍പ്പിച്ചു. യാഗം തുടങ്ങിയ ആരാധനകള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ദക്ഷിണാദേവിയെ പ്രീതിപ്പെടുത്തണം. ദക്ഷിണകൂടാതെ യജ്ഞങ്ങള്‍ക്കു ഫലമുണ്ടാകയില്ലെന്നു യജ്ഞപുരുഷന്‍ വിധിച്ചു. ദക്ഷിണാദേവിയും യജ്ഞപുരുഷനും അവരുടെ പുത്രനായ ഫലദനും കൂടിയാണ് യജ്ഞങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഫലം വിതരണം ചെയ്യുന്നത്. (കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവീഭാഗവതം നവമ സ്കന്ധം വിഷ്ണുപുരാണം 7-ാം അധ്യായവും വായിക്കുക)
711. ദക്ഷിണാ – ദക്ഷിണാദേവി. മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ ദക്ഷിണാദേവിയുടെ ഉല്പത്തി പരാമര്‍ശിച്ചിരുന്നു. സല്‍കര്‍മ്മങ്ങളെ ഫലത്തില്‍ എത്തിക്കുന്നതിന് ദക്ഷിണാപ്രസാദം ആവശ്യമാണ്. ഭക്ത്യാദരപുരസ്സരം ഗുരുക്കള്‍ക്കും ഗുരുസ്ഥാനീയര്‍ക്കും ധനമോ മറ്റുപഹാരങ്ങളോ അര്‍പ്പിക്കുന്നത് ദക്ഷിണാദേവിക്കു പ്രീതികരമാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കര്‍മ്മശേഷി വര്‍ദ്ധിക്കും. ദക്ഷിണ ആചാര്യന് സ്വീകരിക്കുമ്പോഴേ കര്‍മ്മങ്ങള്‍ ഫലത്തിലെത്തുകയുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നു.
712. സര്‍വപൂജിതാ – എല്ലാവരാലും പൂജിക്കപ്പെടുന്നവള്‍. ബഹുമാനത്തിന്റെ പ്രതീകമായി ആചാര്യന്മാര്ക്കും ഗുരുസ്ഥാനം അര്‍ഹിക്കുന്നവര്‍ക്കും ഉപഹാരം അര്‍പ്പിക്കുന്ന ദക്ഷിണ എന്ന ചടങ്ങ് സാര്‍വത്രികമാണ്. ദക്ഷിണ കൊടുക്കുന്നവരെല്ലാം ദക്ഷണാദേവിയെ പൂജിക്കുകയാണ് ചെയ്യുന്നത്. എല്ലാ സല്കര്മ്മങ്ങള്ക്കും ദക്ഷിണാദേവിയുടെ സാന്നിദ്ധ്യം അനുപേക്ഷണീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: