ബീജിംഗ്: അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റായി മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ സെബാസ്റ്റിയന് കോ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍വോള്‍ട്ട് ഇതിഹാസം സെര്‍ജി ബൂബ്കയെ പിന്തള്ളിയാണ് രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവായ സെബാസ്റ്റിയന് കോ ഐഎഎഎഫിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബീജിംഗില്‍ നടന്ന വോട്ടെടുപ്പില്‍ 92നെതിരെ 115 വോട്ടുകള്‍ക്കാണ് സെബാസ്റ്റിയന് കോയുടെ വിജയം. ഐഎഎഎഫിലെ 214 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
16 വര്‍ഷം അധ്യക്ഷ പദവി അലങ്കരിച്ച സെനഗലിന്റെ ലാമിന് ഡയക് (82) പടിയിറങ്ങുന്ന ഒഴിവിലേക്കാണ് കോ എത്തുന്നത്. ഐഎഎഎഫിന്റെ 103 വര്‍ഷത്തെ ചരിത്രത്തില്‍ ആറാമത്തെ പ്രസിഡന്റാണ് അന്‍പത്തിയെട്ടുകാരനായ സെബാസ്റ്റിയന് കോ. നാല് വര്‍ഷത്തേക്കാണ് കാലാവധി.
1,500 മീറ്റര്‍ ഓട്ടത്തില്‍ രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായ കോ ഇപ്പോള്‍ രാഷട്രീയത്തില്‍ സജീവമാണ്. ലണ്ടന്‍ ഒളിമ്പിക്സിന്റെ വിജയകരമായ നടത്തിപ്പില്‍ സുപ്രധാന പങ്കുവഹിച്ചതാണ് തെരഞ്ഞെടുപ്പില്‍ കോയ്ക്ക് ഗുണം ചെയ്തത്. 1980ലെ മോസ്കോ, 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് സെബാസ്റ്റിയന് കോ സ്വര്‍ണ്ണമണിഞ്ഞത്. ഈ ഒളിമ്പിക്സുകളില്‍ 800 മീറ്ററില്‍ വെള്ളിയും കോ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: