ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രവേശിക്കാനുള്ള പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ ബല്‍ജിയം ക്ലബ് ബ്രുഗെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു യുണൈറ്റഡ് മൂന്നെണ്ണം തിരിച്ചടിച്ചത്. ഈ സീസണില്‍ യുണൈറ്റഡിലെത്തിയ ഡച്ച് താരം മെംഫിസ് ഡിപേയുടെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്ററിന് മികച്ച സമ്മാനിച്ചത്.
പന്ത് കൂടുതല്‍ സമയം നിയന്ത്രിച്ചുനിര്‍ത്തിയതും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും യുണൈറ്റഡായിരുന്നു. യുണൈറ്റഡ് താരങ്ങള്‍ 20 തവണ ഷോട്ടുകള്‍ പായിച്ചപ്പോള്‍ ബുര്ഗെക്ക് ഒരിക്കല്‍ മാത്രമാണ് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായ എട്ടാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് വല കുലുങ്ങി. മൈക്കല്‍ കാരിക്കാണ് പന്ത് സ്വന്തം വലയിലെത്തിച്ച് ബെല്‍ജിയം ക്ലബിന് ലീഡ് നേടിക്കൊടുത്തത്. ഇതിന് മുമ്പ് മെംഫിസ് ഡിപേ ബോക്സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് ബ്രുഗെ ഗോളി രക്ഷപ്പെടുത്തി.
പിന്നീട് 13-ാം മിനിറ്റില്‍ യുണൈറ്റഡ് സമനില പാലിച്ചു. മൈക്കല്‍ കാരിക്കിന്റെ പാസില്‍ നിന്ന് ഡിപേ പായിച്ച ഷോട്ടാണ് ബുര്‍ഗെ വലയില്‍ കയറിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തി. തുടര്‍ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 43-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡും നേടി. ഡെയ്ലി ബ്ലിന്‍ഡിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ഡിപേ പായിച്ച ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്. ഇതോടെ ആദ്യപകുതിയില്‍ യുണൈറ്റഡ് 2-1ന്റെ ലീഡ് നേടി.
രണ്ടാം പകുതിയിലും യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. എന്നാല്‍ ലീഡ് ഉയര്‍ത്താനുള്ള അവസരങ്ങളെല്ലാം യുണൈറ്റഡ് താരങ്ങള്‍ തുലച്ചുകളഞ്ഞു. ഒടുവില്‍ ഇഞ്ചുറി സമയത്ത് ഡിപേയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഫെല്ലാനി യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. ആഗസ്റ്റ് 26ന് രണ്ടാം പാദ മത്സരം നടക്കും.
മറ്റ് മത്സരങ്ങളില്‍ സെവിയ 1-0ന് ബയേര്‍ ലെവര്‍ക്യൂസനെയും സ്പോര്‍ട്ടിങ് 2-1ന് സിഎസ്കെ മോസ്കോയെയും ബെയ്റ്റ് ബോര് 1-0ന് പാര്‍ട്ടിസാന്‍സ് ബല്‍ഗ്രേഡിനെയും എഫ്സി അസ്റ്റാന്സ ഇതേ സ്കോറിന് അപോയലിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: