കൊച്ചി: പ്രൊഫഷണല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്റ്റൈപ്പന്റ് നല്കുന്നതില് കടുത്ത വിവേചനം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് നാല് വര്‍ഷമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ല. എന്നാല്‍, ന്യൂനപക്ഷ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസംപോലും മുടങ്ങാതെ ആനുകൂല്യം ലഭിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യത്തെ ആറു മാസം സ്റ്റൈപ്പന്റ് നല്‍കിയെങ്കിലും, പിന്നീടതുണ്ടായില്ല. സ്റ്റൈപ്പന്റ്, ഫീസ്, യാത്രാ ചെലവ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ലഭിക്കാത്തതിനാല്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട പല കുട്ടികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അണ് എയ്ഡഡ്-സ്വാശ്രയ കോളേജുകളിലും പഠിക്കുന്ന പതിനായിരക്കണക്കിന് പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളോടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അവഗണന.
ഉപരിപഠനം നടത്തുന്ന പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റായി മാസം 1000 രൂപ, ഒരു സെമസ്റ്ററിന് ഫീസ് ഇനത്തില്‍ 18,000 രൂപ, കൂടാതെ ഹോസ്റ്റല്‍ ഫീസ്, യാത്രാ ചെലവ് എന്നിവ ലഭിക്കണം. സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാത്തതിനാല്‍ പല സ്വകാര്യ മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഇതോടെ രക്ഷിതാക്കള്‍ വളരെ കഷ്ടപ്പെട്ട് ഫീസ് അടയ്ക്കും.
ഇതിനിടെ കോതമംഗലത്തെ ഒരു വിദ്യാര്‍ത്ഥി സ്റ്റൈപ്പന്റ് ലഭിക്കാത്തതിനെതിരെ ഹൈക്കോടതിയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, ഉത്തരവ് നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ ജാതി തെളിയിക്കുന്നതുള്‍പ്പെടെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. എന്നാല്‍, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് കോളേജിലെ പ്രിന്‍സിപ്പല്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്ന വിവേചനവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: