ആലപ്പുഴ: ജെഎസ്എസ്സുമായുള്ള ലയനം പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാന്‍ പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ കെ.ആര്. ഗൗരിയമ്മയെ പങ്കെടുപ്പിക്കാനുള്ള സിപിഎം നീക്കവും പൊളിഞ്ഞു. മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നേരിട്ടെത്തി ക്ഷണിച്ച സാഹചര്യത്തില്‍ കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ ഗൗരിയമ്മ പങ്കെടുക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം. ആലപ്പുഴ വലിയ ചുടുകാട്ടിലും മുഹമ്മയിലെ കണ്ണര്ക്കാട്ടും നടന്ന അനുസ്മരണ പരിപാടികളില്‍ പതിവുപോലെ സിപിഎം, സിപിഐ നേതാക്കള്‍ മാത്രം. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ പങ്കെടുത്ത അനുസ്മരണ പരിപാടികളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അണികളുടെ പങ്കാളിത്തവും കുറവ്.
ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ആഹ്വാനമായിരുന്നു അനുസ്മരണ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്റേത്. സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുവെന്നും കോടിയേരി പരിതപിച്ചു. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതോ, അന്വേഷണം സ്തംഭിച്ചതോ പരാമര്‍ശിക്കാന്‍ കൊടിയേരി തയാറായില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച ചില നേതാക്കളും അനുസ്മരണ പരിപാടികളില്‍ സജീവം. പാര്‍ലമെന്റില്‍ പിന്തുണച്ചതിന് കോണ്‍ഗ്രസ് തിരിച്ച് നന്ദിയില്ലായ്മ കാട്ടുന്നുവെന്നായിരുന്നു അദ്ധ്യക്ഷത വഹിച്ച ജി. സുധാകരന്റെ പരാതി.
കഴിഞ്ഞ മാസം കോടിയേരി ബാലകൃഷ്ണന് ഗൗരിയമ്മയുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് സിപിഎം-ജെഎസ്എസ് ലയന സമ്മേളനം നടത്തുമെന്നാണ് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയത്. ഇതോടെ ഇത്തവണത്തെ കൃഷ്ണപിള്ളദിനം വി.എസ്. അച്യുതാനന്ദന്, പിണറായി വിജയന് തുടങ്ങിയ പ്രധാന നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് വന്‍ ആഘോഷമാക്കി മാറ്റാനും സിപിഎം തീരുമാനിച്ചു. എന്നാല്‍, സിപിഎമ്മിനെ വെട്ടിലാക്കി ഗൗരിയമ്മ ലയന സമ്മേളനത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി. പിണറായി വിജയന് നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചിട്ടും ഗൗരിയമ്മ വഴങ്ങിയില്ല. സിപിഎമ്മിനോട് ഗൗരിയമ്മയ്ക്ക് എതിര്‍പ്പില്ലെന്നും കൃഷ്ണപിള്ള അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുമെന്നുമായി പിന്നീട് പ്രചാരണം. ഗൗരിയമ്മ എത്താതിരുന്നതോടെ ജെഎസ്എസ്-സിപിഎം ലയനവും അടഞ്ഞ അദ്ധ്യായമായി മാറി.
അതിനിടെ, പാര്‍ട്ടി മുഖപത്രത്തിലെ കൃഷ്ണപിള്ള അനുസ്മരണ ലേഖനത്തില്‍ എസ്എന്‍ഡിപിയെ അവഹേളിച്ച കോടിയേരി ബാലകൃഷ്ണന്റെ നടപടിയില്‍ സമുദായാംഗങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുയര്‍ന്നു. പുന്നപ്ര-വയലാര്‍, പാലിയം സമരങ്ങളെ അന്നത്തെ എസ്എന്‍ഡിപി നേതൃത്വം എതിര്‍ത്തിരുന്നെന്നും സമ്പന്ന വിഭാഗങ്ങള്‍ക്കൊപ്പമാണ് എസ്എന്‍ഡിപി നേതൃത്വമെന്നുമാണ് കോടിയേരിയുടെ കണ്ടെത്തല്‍. പുന്നപ്ര-വയലാര്‍ സമരത്തിലടക്കം കൊല്ലപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാകുകയും ചെയ്തത് ബഹുഭൂരിപക്ഷവും ഈഴവരാദി പിന്നാക്കക്കാരായിരുന്നുവെന്നത് വിസ്മരിച്ചുള്ള കോടിയേരിയുടെ അവഹേളനം ചില സംഘടിത മതന്യൂനപക്ഷങ്ങളുടെ കൈയടിക്ക് വേണ്ടിയെന്നും വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: